പാരമ്പര്യേതര സ്രോതസ്സുകളെ ആശ്രയിക്കുന്നതിൽ സിയാൽ മറ്റുള്ളവർക്ക് മാതൃകയെന്നും എറിക്സോൽഹെം പറഞ്ഞു

എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിന് ഒരു പൊൻതൂവൽ കൂടി. ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളത്തെ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം തേടിയെത്തുന്നു. സിയാൽ സന്ദർശിച്ച യു.എൻ.അന്താരാഷ്ട്ര പരിസ്ഥിതി മേധാവി എറിക് സോൽഹെം ആണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിലെ സൗരോർജ പ്ലാന്റുകൾ എറിക് സോൽഹെം സന്ദർശിച്ചു.

46 ഏക്കറിൽ പരന്ന് കിടക്കുന്ന സോളാർ പാടത്തെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ ശേഷം യുഎൻ പരിസ്ഥിതി മേധാവിയാണ് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തിന് ശുപാര്‍ശ ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. പാരമ്പര്യേതര സ്രോതസ്സുകളെ ആശ്രയിക്കുന്നതിൽ സിയാൽ മറ്റുള്ളവർക്ക് മാതൃകയെന്നും എറിക്സോൽഹെം പറഞ്ഞു

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായ ബീജിങ്ങാണ് നേരത്തെ ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരം നേടിയിട്ടുള്ള വിമാനത്താവളം. ബീജിങ് എയർപോർട്ടും ഏക്യരാഷ്ട്ര സഭ പരിസ്ഥിതി സംഘടനയും തമ്മിൽ സുസ്ഥിര വികസന സംരംഭത്തിനായി കരാർ ഒപ്പുവച്ചിരുന്നു. ഈ രീതി നെടുമ്പാശേരിയിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്നും അദേഹം പറഞ്ഞു. സിയാലിന്റെ ജൈവ പച്ചക്കറി പദ്ധതിയ്ക്കും അന്താരാഷ്ട്ര തലത്തില്‍ പ്രചാരണം നല്‍കുമെന്ന ഉറപ്പും നല്‍കിയാണ് ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതിയുടെ എക്സിക്യൂട്ടീസ് ഡയറക്ടര്‍ മടങ്ങിയത്.