തേങ്ങാവെള്ളം ഉപയോഗിച്ചു പുതിയ ഒരു ഉത്പന്നം അവതരിപ്പിക്കാനാണ് കമ്പനികള്‍ ആലോചിക്കുന്നത്

കൊച്ചി: ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ നീരയുടെ വില്‍പ്പന അവസാനിപ്പിക്കാര്‍ കമ്പനികള്‍ ആലോചിക്കുന്നു. നീരക്കു പകരം തേങ്ങവെള്ളം വിപണിയില്‍ എത്തിക്കാനും പദ്ധതിയുണ്ട്. 

ആവശ്യക്കാര്‍ ഇല്ലാത്തതാണ് നീരയുടെ വിപണനം അവസാനിപ്പിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ആയിരം കോടി വാര്‍ഷിക വിറ്റുവരവ് ലക്ഷ്യം വച്ചാണ് നീര വിപണിയില്‍ ഇറക്കിയത്. എന്നാല്‍ ആദ്യ വര്‍ഷത്തെ വിറ്റുവരവ് 20 കോടി മാത്രമായിരുന്നു. ഇത്തരത്തില്‍ തുടരുന്നത് നഷ്ടമാണെന്നതിനാലാണ് പുതിയ ഉത്പന്നം പരീക്ഷിച്ചു നോക്കാന്‍ കേര ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ കണ്‍സോര്‍ഷ്യം തീരുമാനിച്ചത്. 

പ്ലാസ്റ്റിക്‌ കുപ്പികളിലാക്കി നീര വില്‍ക്കുന്നതിനുപകരം തേങ്ങാവെള്ളം ഉപയോഗിച്ചു പുതിയ ഒരു ഉത്പന്നം അവതരിപ്പിക്കാനാണ് കണ്‍സോര്‍ഷ്യം ആലോചിക്കുന്നത്. തേങ്ങാവെള്ളത്തോടൊപ്പം മറ്റു പഴങ്ങളുടെ നീരും മധുരത്തിന് നീരയും ചേര്‍ത്താകും പുതിയ ഉത്പന്നം നിര്‍മ്മിക്കുക. ഇത് റ്റെറ്റ്ര പായ്ക്കുകളില്‍ വിപണിയില്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. 

കേരളത്തിലുള്ള 29 കമ്പനികളാണ് നീര വിപണിയില്‍ എത്തിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെ ഇതില്‍ ഒന്‍പതു കമ്പനികള്‍ ഉത്പാദനത്തില്‍ നിന്ന് പിന്മാറിയിരുന്നു.