കണ്ണൂര്‍: നീറ്റ് പരീക്ഷയ്‌ക്കിടെ വിദ്യാര്‍ത്ഥികളുടെ അടിവസ്‌ത്രം മാറ്റിയെന്ന പരാതിയില്‍ നാല് അദ്ധ്യാപികമാരെ സസ്പെന്‍റ് ചെയ്തു. കണ്ണൂര്‍ ടിസ്ക് സ്കൂള്‍ അദ്ധ്യാപികമാരെയാണ് ഒരുിമാസത്തേക്ക് സ്കൂള്‍ മാനേജ്മെന്‍റ് സസ്പെന്‍റ് ചെയ്തത്. അന്വേഷണ വിധേയമായാണ് ഷീജ, ഷാഹിന, ബിന്ദു, ഷഫീന എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്.

അതേ സമയം സംഭവത്തില്‍ അന്വേഷിച്ച് കേസെടുക്കാന്‍ പൊലീസിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പ്രശ്നങ്ങള്‍ക്ക് കാരണം സി.ബി.എസ്.ഇയുടെ ഡ്രസ് കോഡാണെന്നും പരാതികള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ വസ്‌ത്രം മാറ്റിയ നടപടി അപരിഷ്കൃതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങള്‍ ഒറ്റക്കെട്ടായി നിയമസഭയില്‍ പ്രതിഷേധം രേഖപ്പെടുത്തി.

ഞായറാഴ്ച നടന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് മുന്നോടിയായി പൊലീസും പരീക്ഷ നടത്തിയ സ്കൂളുകളിലെ ജീവനക്കാരും നടത്തിയ പരിശോധനയാണ് വിവാദമായിരിക്കുന്നത്. കുട്ടികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ദേഹപരിശോധന നടത്തിയ ശേഷം അടിവസ്ത്രങ്ങള്‍ വരെ അഴിപ്പിച്ച് പരിശോധിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടത്. 

വസ്ത്രങ്ങളുടെ കൈ അടക്കമുള്ളവ അധികൃതര്‍ മുറിച്ചു മാറ്റുകയും ചെയ്തു. പലര്‍ക്കും പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിച്ചാണ് പരീക്ഷ എഴുതാന്‍ കഴിഞ്ഞത്. ഞയാറാഴ്ച കടകള്‍ തുറക്കാതിരുന്നതിനാല്‍ സ്കൂള്‍ പരിസരങ്ങളിലെ വീട്ടുകാര്‍ നല്‍കിയ വസ്ത്രങ്ങള്‍ ധരിച്ചും ചില വിദ്യാര്‍ത്ഥിനികള്‍ക്ക് പരീക്ഷ എഴുതേണ്ടി വന്നു.