ആഭരണങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഒന്നരവയസുകാരിയെ അയല്‍ക്കാരിയായ സ്ത്രീ കൊലപ്പെടുത്തി

കോപ്പല്‍: ആഭരണങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഒന്നരവയസുകാരിയെ അയല്‍ക്കാരിയായ സ്ത്രീ കൊലപ്പെടുത്തി. കര്‍ണാടകയിലെ യെല്‍ബര്‍ഗയിലെ യദിയാപൂരിലാണ് ദാരൂണമായ സംഭവം അരങ്ങേറിയത്. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പ്രതിഭ എന്ന കുട്ടിയെയയാണ് അമ്പാവ എന്ന സ്ത്രീ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തില്‍ പൊലീസ് അമ്പാവയെ അറസ്റ്റ് ചെയ്തു. നാലായിരം രൂപയോളം വരുന്ന ആഭരണങ്ങള്‍ കവരുന്നതിന് വേണ്ടിയാണ് അമ്പാവ പിഞ്ചു കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് പോലീസിനോട് പറഞ്ഞു. പലഹാരം കാണിച്ചാണ് കുട്ടിയെ ഇവര്‍ വീട്ടിലേക്ക് കൊണ്ടുവന്നത്. പിന്നീട് ആഭരണങ്ങള്‍ ഊരിയെടുത്ത ശേഷം കൊലപ്പെടുത്തി. ശരീരം വീട്ടില്‍ ഒളിപ്പിച്ചു.

മകളെ കാണാതായതിനെ തുടര്‍ന്ന് പ്രതിഭയുടെ പിതാവും കുടുംബാംഗങ്ങളും തിരച്ചില്‍ ആരംഭിച്ചു. അടുത്തുള്ള വീടുകളില്‍ തിരച്ചില്‍ നടത്തിയ ഇവര്‍ അമ്പാവയുടെ വീട്ടിലും എത്തി. കുട്ടിയെ താന്‍ കണ്ടിട്ടില്ലെന്നും ഇങ്ങോട്ടേക്ക് വന്നിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ ബന്ധുക്കള്‍ വീട്ടില്‍ ബലമായി കയറി പരിശോധിക്കുകയായിരുന്നു. വീട്ടില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ പ്രതിഭയുടെ മൃതദേഹം ഇവര്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.