നെല്ലിയാമ്പതി ഒറ്റപ്പെട്ടു; പുറം ലോകവുമായി ബന്ധമില്ലാതെ ആയിരങ്ങള്‍
റോഡുകള്‍ തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങളും ദുഷ്കരമായിരിക്കുകയാണ്
പാലക്കാട്: ജില്ലയില്‍ പ്രളയക്കെടുതി രൂക്ഷമാകുന്നതിനിടെ നെല്ലിയാമ്പതി ഒറ്റപ്പെട്ടു. പുറം ലോകവുമായി ബന്ധമില്ലാതെ മൂവായിരത്തിലേറെ പേരാണ് നെല്ലിയാമ്പതിയില്‍ ഒറ്റപ്പെട്ടിരിക്കുന്നത്. റോഡുകള്‍ തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങളും ദുഷ്കരമായിരിക്കുകയാണ്. ജില്ലയില്‍ കനത്തമഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്.
പട്ടാമ്പിക്കടുക്ക് ആനക്കരയിൽ തൂതപ്പുഴ ഗതിമാറി ഒഴുകിയതോടെ നിരവധി വീടുകളിൽ വെളളം കയറി. വെളളക്കെട്ടിൽ കുടുങ്ങിയ 11 ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി. വെളളം കയറിയതോടെ പട്ടാമ്പി - കോഴിക്കോട് റെയിവെ ലൈൻ അടച്ചു.
വീണ്ടും മണ്ണിടിച്ചിനുളള സാധ്യതയുളളതിനാൽ കുതിരാൻ പ്രദേശത്തുളള വാഹനങ്ങൾ നീക്കി. റോഡ് പൂർണമായി തുറന്നു കൊടുത്തിട്ടില്ല. പാലക്കാട് -കോഴിക്കോട് ദേശീയപാതയിലും ഗതാഗത തടസ്സമുണ്ട്. ജില്ലയിൽ ഇതുവരെ 99 ദുരിതാശ്വാസ ക്യാമ്പുകളിലായി 9051 പേരെ മാറ്റി പാർപ്പിച്ചു.