നെറ്റ്ഫ്ലിക്സിനെ 190 രാജ്യങ്ങളില്‍ സുപരിചിതമാക്കിയ വ്യക്തിയാണ് ജൊന്നാഥന്‍ ഫ്രെഡ്‍ലാന്‍റ്

വാഷിംഗ്ടണ്‍:വംശീയ മനോഭാവം വച്ച് പുലര്‍ത്തുന്നതിനെ തുടര്‍ന്ന് നെറ്റ്ഫ്ലിക്സിനെ 190 രാജ്യങ്ങളില്‍ സുപരിചിതമാക്കിയ പിആര്‍ ചീഫ് ജൊന്നാഥന്‍ ഫ്രെഡ്‍ലാന്‍റിനെ കമ്പിനിയില്‍ നിന്നും പുറത്താക്കി. കമ്പനിയുടെ മൂല്യങ്ങള്‍ക്ക് ഒട്ടും യോജിക്കാത്ത വംശീയ മനോഭാവം വച്ചുപുലര്‍ത്തുന്നതിനാല്‍ ജൊന്നാഥനെ വേണ്ടെന്ന് വയ്ക്കുന്നെന്നാണ് കമ്പനി സിഇഒ റീഡ് ഹേസ്റ്റിങ്ങ്സ് ജീവനക്കാര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നത്.

ഒരു മീറ്റിങ്ങിനിടെ നീഗ്രോ എന്ന വാക്കുപയോഗിച്ച ജൊന്നാഥന് അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന ഒരു എച്ച് ആര്‍ മീറ്റിങ്ങിലും ജൊന്നാഥന്‍ തെറ്റാവര്‍ത്തിച്ചു. ഇതേ തുടര്‍ന്നാണ് ജൊന്നാഥന് കമ്പനിക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്. തീരുമാനം അംഗീകരിച്ചുകൊണ്ട് കമ്പനി മേധാവി എന്ന നിലയില്‍ മികവ് പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നും പിഴവ് സംഭവിച്ചതില്‍ വിഷമം ഉണ്ടെന്നും വ്യക്തമാക്കി ട്വിറ്ററിലൂടെ ഫ്രെഡ്ലാന്‍റ് ക്ഷമാപണവും നടത്തി. 

ഡിസ്നിയിൽ നിന്നും 2011ൽ ഗ്ലോബൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്‍റായി നെറ്റഫ്ലിക്സിലെത്തിയ ജൊന്നാഥന് അടുത്ത വർഷം തന്നെ സ്ഥാനക്കയറ്റം ലഭിച്ചു. വാൾ സ്ട്രീറ്റ് ജേർണലിന്‍റെ മുൻ ലോസ് ആഞ്ചലസ് ബ്യൂറോ ചീഫായിരുന്ന ജൊന്നാഥൻ ദ ജേർണലിന് വേണ്ടി ലാറ്റിൻ അമേരിക്കൻ കറസ്പോണ്ടന്‍റായും ജോലി ചെയ്തിട്ടുണ്ട്. നെറ്റ്ഫ്ലിക്സിനെയും നെറ്റ്ഫ്ലിക്സിന്‍റെ സീരീസുകളെയും 190 രാജ്യങ്ങളിൽ പരിചിതമാക്കിയതിന് പിന്നിൽ വലിയ പങ്കു വഹിച്ചയാളാണ് ജൊന്നാഥൻ ഫ്രെഡ്‍ലാന്‍റ്. അങ്ങനെ ഒരാളെ പുറത്താക്കി കൊണ്ട് നെറ്റ്‍ഫ്ലിക്സ് നൽകുന്ന സന്ദേശം ചെറുതല്ല.