ഒരു വീട്ടമ്മയടക്കം മൂന്നു പേരെ മലപ്പുറത്തുനിന്നും തോട്ടക്കാരായി മന്ത്രി നിയമിച്ചിട്ടുണ്ടെങ്കിലും ഒരാളും തിരുവനന്തപുരത്തേക്ക് പോവാറില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 

തിരുവനന്തപുരം: ബന്ധു നിയമനത്തിന് പിന്നാലെ മന്ത്രി കെ.ടി ജലീലിന്‍റെ ഔദ്യോഗിക വസതിയിലെ തോട്ടക്കാരുടെ നിയമനവും വിവാദത്തില്‍. ഒരു വീട്ടമ്മയടക്കം മൂന്നു പേരെ മലപ്പുറത്ത് നിന്നും തോട്ടക്കാരായി മന്ത്രി മന്ദിരത്തില്‍ നിയമിച്ചിട്ടുണ്ടെങ്കിലും ഒരാളും തിരുവനന്തപുരത്തേക്ക് പോവാറില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി റിപ്പോര്‍ട്ട്. വീട്ടിലിരുന്ന് പ്രതിമാസം 17000 രൂപ ശമ്പളം വാങ്ങുകയാണ് ഈ മൂന്നുപേരും.

Add Asianetnews as a Preferred SourcegooglePreferred

ബന്ധു നിയമ വിവാദത്തിന് പിന്നാലെയാണ് മന്ത്രി കെ.ടി ജലീലിന്‍റെ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഔദ്യോഗിക ജീവനക്കാരെക്കുറിച്ചുള്ള അന്വേഷണമുണ്ടായത്. മന്ത്രി മന്ദിരത്തിലെ പൂന്തോട്ട പരിപാലത്തിന് നിയമിച്ചിട്ടുള്ള മൂന്നു പേരും മലപ്പുറം ജില്ലക്കാരാണ്. ഒന്ന് തിരൂര്‍ ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷെമീം. രണ്ട് എടപ്പാല്‍ പൊല്‍പ്പാക്കര സ്വദേശി ഹംനാദ്, മൂന്നാമത്തേത് മന്ത്രിയുടെ വളാഞ്ചേരി കാവുംപുറത്തെ വീടിനു സമീപം താമസിക്കുന്ന ആരിഫ ബീവി. മുഹമ്മദ് ഷെമീം തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തിലെത്തിലേക്ക് പോകാറില്ലന്ന് മുഹമ്മദ് ഷെമീന്‍റെ ഉമ്മ തന്നെ പറയുന്നു.

തങ്ങള്‍ കുടുംബാംഗമായ ആരിഫ ബീവി തിരുവനന്തപുരത്തേക്ക് പോയിട്ടേയില്ലെന്ന് അയല്‍വാസിയും ഉറപ്പിച്ചു പറയുന്നു. തോട്ടക്കാരിയായോ വീട്ടുജോലിക്കാരിയായോ പോകേണ്ട അവസ്ഥ ഇവര്‍ക്കില്ലെന്നും അയല്‍വാസി പറഞ്ഞു. ബന്ധു നിയമനം പോലെത്തന്നെ മന്ത്രിയുടെ സ്വജനപക്ഷപാതത്തിന്‍റെ മറ്റൊരു ഉദാഹരണമാണ് ഇത്. തനിക്ക് ബന്ധമില്ലാത്തവരെ വീട്ടിലെ തോട്ടക്കാരായി നിയമിക്കാനാവുമോയെന്നാണ് ഇതിനെ കുറിച്ച് മന്ത്രി കെ.ടി.ജലീലിന്‍റെ വിശദീകരണം.