അയോധ്യ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിയ്ക്കുന്നത്. ജസ്റ്റിസുമാരായ എസ്.കെ.കൗൾ, കെ.എം.ജോസഫ് എന്നിവരും മൂന്നംഗ ബഞ്ചിൽ ഉണ്ട്. നേരത്തേ കേസ് കൂടുതലംഗങ്ങളുള്ള ബഞ്ചിലേയ്ക്ക് വിടേണ്ടെന്ന് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വിധിച്ചിരുന്നു.


ദില്ലി: അയോധ്യ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കും. ജസ്റ്റിസുമാരായ എസ്.കെ.കൗൾ, കെ.എം.ജോസഫ് എന്നിവരും മൂന്നംഗ ബഞ്ചിൽ ഉണ്ട്. കേസ് കൂടുതലംഗങ്ങളുള്ള ബഞ്ചിലേയ്ക്ക് വിടേണ്ടെന്ന് സെപ്തംബർ 27 ന് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വിധിച്ചിരുന്നു. അന്ന് ബഞ്ചിൽ അംഗങ്ങളായിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവരെ മാറ്റിയാണ് പുതിയ ബഞ്ച് കേസ് പരിഗണിയ്ക്കുന്നത്.

മുസ്ലിം മതവിശ്വാസികളുടെ ആരാധനാക്രമമായ 'നമസ്കാരം' നിർവഹിക്കുന്നതിന് പള്ളികൾ നിർബന്ധമാണോ എന്നതിൽ സെപ്തംബർ 27 ന് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബ‍ഞ്ച് വിധി പറഞ്ഞിരുന്നു. ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് അശോക് ഭൂഷണും 'നമാസ്' നിർവഹിയ്ക്കാൻ പള്ളികൾ വേണമെന്നില്ലെന്ന് വിധിച്ചപ്പോൾ, ജസ്റ്റിസ് അബ്ദുൾ നസീർ ഇതിനോട് വിയോജിച്ചിരുന്നു. (2:1)

അയോധ്യയിലെ തർക്കഭൂമി ഹിന്ദുമഹാസഭയ്ക്കും സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും മൂന്നായി വിഭജിച്ച് നൽകണമെന്ന അലബഹബാദ് ഹൈക്കോടതി വിധിക്കെതിരെ 13 അപ്പീലുകളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചിന് മുമ്പാകെ വന്നത്. വാദം തുടങ്ങിയപ്പോൾ തന്നെ കേസിന്‍റെ വിശദാംശങ്ങൾ സംബന്ധിച്ച രേഖകൾ തങ്ങൾക്ക് ലഭ്യമായിട്ടില്ലെന്ന് സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. എന്നാൽ ചരിത്ര രേഖകളടക്കം 19,590 രേഖകൾ പരിഭാഷപ്പെടുത്തി സമർപ്പിച്ചിട്ടുണ്ടെന്ന് യുപി സർ‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഈ രേഖകളൊന്നും ഹർജിക്കാർക്ക് കിട്ടിയിട്ടില്ലെന്നും, ഇവയെല്ലാം ശേഖരിച്ച് പഠിച്ച ശേഷമേ വാദം തുടങ്ങാവൂ എന്ന് കപിൽ സിബൽ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കേസിൽ ഇപ്പോൾ വാദം കേൾക്കുകയോ വിധി പറയുകയോ ചെയ്യുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കപിൽ സിബൽ കോടതിയോട് അഭ്യർഥിച്ചിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം ജൂലൈ 15 ന് മാത്രമെ വാദം കേൾക്കാവൂവെന്നും കപിൽ സിബൽ വാദിച്ചു. 

മറ്റൊരു കക്ഷിയായ ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റിയും ഇതിനെ പിന്തുണച്ചു. എന്നാൽ രേഖകൾ ശേഖരിക്കാൻ സമയം അനുവദിച്ച കോടതി വഖഫ് ബോർഡിന്‍റെ മറ്റെല്ലാ ആവശ്യങ്ങളും നിരാകരിച്ചു.