കോക്രോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ദില്ലി പൊലീസ് ഉന്നതതല യോഗം ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. വിമാനത്താവളത്തിൽ കൂട്ടം കൂടരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും സിജെപി നേതൃത്വം നിർദ്ദേശിച്ചു
കോക്രോച്ച് ജനത പാർട്ടി (സി ജെ പി) പ്രഖ്യാപിച്ച പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്തെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ ദില്ലി പൊലീസ് ഉന്നതതല യോഗം ചേർന്നു. നിലവിലെ സാഹചര്യങ്ങളും വിവിധ ഇന്റലിജൻസ് വിഭാഗങ്ങളിൽ നിന്ന് ലഭിച്ച സുരക്ഷാ വിവരങ്ങളും യോഗം വിശദമായി പരിശോധിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട തുടർനടപടികൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും പൊലീസ് രൂപം നൽകിയിട്ടുണ്ട്. അതേസമയം, പ്രതിഷേധക്കാർ ആരും തന്നെ വിമാനത്താവള പരിസരങ്ങളിൽ കൂട്ടം കൂടരുതെന്ന് സി ജെ പി നേതൃത്വം ആവർത്തിച്ച് നിർദ്ദേശിച്ചു. സുരക്ഷാ അധികൃതരുമായി പൂർണ്ണമായി സഹകരിക്കണമെന്നും മാതൃകാ പൗരന്മാരായി പെരുമാറണമെന്നും നേതൃത്വം അണികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. തങ്ങളുടെ ഭാഗത്തുനിന്നുള്ള എല്ലാ പ്രതിഷേധങ്ങളും പൂർണ്ണമായും ഭരണഘടനാപരവും സമാധാനപരവും ആയിരിക്കുമെന്ന് സി ജെ പി നേതൃത്വം വീണ്ടും വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

