പുതിയ ബിജെപി അധ്യക്ഷൻ ഉടൻ നാലുപേര്‍ അന്തിമ പട്ടികയിൽ അന്തിമ തീരുമാനം അമിത് ഷായുടേത് ശ്രീധരൻ പിള്ളയ്ക്കും എം രാധാകൃഷ്ണനും സാധ്യത ബാലശങ്കറിന്‍റെ പേരും പരിഗണനയിൽ

ദില്ലി: പുതിയ ബിജെപി സംസ്ഥാന അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും. കേരളത്തിൽ എത്തി ചർച്ചകൾ നടത്തിയ കേന്ദ്ര നേതാക്കൾ പി എസ് ശ്രീധരൻ പിള്ള ഉൾപ്പടെ നാലു പേരുടെ അന്തിമ പട്ടിക അമിത് ഷായ്ക്ക് കൈമാറി.

കുമ്മനം രാജശേഖരന്‍റെ പിൻഗാമിയെ കണ്ടെത്തുന്നതിൽ ബിജെപിയില്‍ ഉടലെടുത്ത ഭിന്നതയില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതിനിധി ദേശീയ സെക്രട്ടറി എച്ച് രാജയ്ക്ക് സമവായം ഉണ്ടാക്കാനായിരുന്നില്ല. നാലു പേരുടെ പട്ടിക കേരളത്തിലെത്തി നേതാക്കളുമായി സംസാരിച്ച എച്ച് രാജ അമിത് ഷായ്ക്ക് കൈമാറി. മുൻ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള ആര്‍എസ്എസ് സഹ പ്രാന്തകാര്യവാഹക് എം രാധാകൃഷ്ണൻ എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തി.

പൊതുസമ്മതനെന്ന പ്രതിഛായ ശ്രീധരൻ പിള്ളയ്ക്കൊപ്പമുണ്ട്. ഗ്രൂപ്പ് ഭേദമന്യേ ആര്‍ എസ് എസ് നേതാവിനെ പരിഗണിച്ചാൽ ജൻമഭൂമി മാനേജിംഗ് ഡയറക്ടര്‍ കൂടിയായ എം രാധാകൃഷ്ണനാകും മുൻതൂക്കം. കെ സുരേന്ദ്രൻ എംടി രമേശ് മെഡിക്കൽ കോഴ ആരോപണം എം ടി രമേശിന് തിരിച്ചടിയായേക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിൽ കെ സുരേന്ദ്രന് ഭൂരിപക്ഷമുണ്ടെങ്കിലും ആര്‍സ്എസ്സിന് എതിര്‍പ്പുണ്ട്. മുൻ സംസ്ഥാന അധ്യക്ഷൻ പി കെ കൃഷ്ണദാസിന്‍റെ പേര് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും താത്പരര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഇതിനടയിൽ ആര്‍എസ്എസ് മുഖ പത്രമായിരുന്ന ആര്‍ ബാലശങ്കറിന്‍റെ പേരും കേന്ദ്ര നേതൃത്വത്തിന്‍റെ മുൻപാകെയുണ്ട്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി രാംലാലുമായി ചര്‍ച്ച നടത്തിയ ദേശീയ അധ്യക്ഷൻ അമിത് ഷായുടേതായിരിക്കും ഇക്കാര്യത്തിലെ അന്തിമ തീരുമാനം.