ഒമാന്‍ തൊഴില്‍ വകുപ്പ് മന്ത്രാലയം പുറത്തിറക്കിയ 95/2017 എന്ന വിജ്ഞാപനത്തില്‍ ആണ് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനികള്‍ക്ക് പുതിയ ലേബര്‍ ക്ലിയറന്‍സ് അനുവദിക്കില്ല എന്നത് വ്യക്തമാക്കുന്നത്. ജീവനക്കാരുമായി ഉണ്ടാക്കുന്ന തൊഴില്‍ കരാറില്‍ വീഴ്ച വരുത്തുന്ന കമ്പനികളെയായിരിക്കും കരിമ്പട്ടികയില്‍ ഉള്‍പെടുത്തുക.

തൊഴില്‍ മേഖലയില്‍ രാജ്യത്തു വര്‍ധിച്ചു വരുന്ന തൊഴില്‍ പരാതികളും, അതുമൂലം തൊഴില്‍ മേഖലകളിലുണ്ടാകുന്ന അനിശ്ചിതത്വം എന്നിവ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. തൊഴില്‍ നിയമ ലംഘനങ്ങള്‍ കുറക്കുന്നതിന് മന്ത്രാലയത്തിന്റെ ഈ പുതിയ ഉത്തരവ് ഗുണം ചെയ്യും. തൊഴിലാളികള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്താനും ഇത് പ്രയോജനപെടും .

കരമ്പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനികള്‍ക്കുള്ള ലേബര്‍ ക്ലിയറന്‍സ് സംബന്ധിച്ച ചര്‍ച്ചകള്‍ അധികൃതരുടെ തലത്തില്‍ സജീവമായിരുന്നു. 
വിനോദ സഞ്ചാരം, ആതിഥ്യം, അടിസ്ഥാന സൗകര്യ വികസനം എന്നി മേഖലകളില്‍ കൂടുതല്‍ പദ്ധതികള്‍ ഒമാനില്‍ വരും വര്‍ഷങ്ങളില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്, അതിനു സുശക്തമായ ഒരു തൊഴില്‍ മേഖല അനിവാര്യവുമാണ്. ഈ ഉത്തരവ് മൂലം വളരെ നല്ല ഗുണ നിലവാരമുള്ള ഒരു തൊഴില്‍ ശക്തി രാജ്യത്തു രൂപപെടുത്തി എടുക്കുവാന്‍ സാധിക്കുമെന്നും മന്ത്രാലയം വിലയിരുത്തുന്നു. 

തൊഴില്‍ പ്രശനങ്ങള്‍ക്കു പുറമെ, നികുതി അടക്കല്‍, മറ്റു മന്ത്രാലയ ലൈസന്‍സ് പുതുക്കല്‍ എന്നിവയില്‍ വീഴ്ച വരുത്തി , താത്കാലികമായി വാണിജ്യ ലൈസന്‍സ് മരവിപ്പിക്കപെട്ട കമ്പനികള്‍ക്കും ലേബര്‍ ക്ലിയറന്‍സ് ലഭിക്കില്ല എന്നും പുതിയ ഉത്തരവിലൂടെ മന്ത്രാലയം വ്യക്തമാക്കുന്നു.