ഡ്രൈ ഡേയും പുതുവർഷവും ആയതോടെ ഇരട്ടി ലാഭത്തിലുള്ള വിൽപന എക്സൈസ് എത്തിയതോടെ പാളുകയായിരുന്നു
എരുമേലി: വീട്ടിൽ ഊണിന്റെ പേരിൽ നടന്നിരുന്നത് മദ്യ കച്ചവടം. ഡ്രൈ ഡേയിലെ റെയ്ഡിൽ കിട്ടിയത് 76 കുപ്പി മദ്യം. മണിമല കറിക്കാട്ടൂരിൽ ആണ് വീട്ടിൽ ഊണിന്റെ മറവിൽ അനധികൃത മദ്യ വിൽപന നടത്തിയിരുന്നത്. വീട്ടിൽ ഊണ് എന്ന പേരിലായിരുന്നു ഹോട്ടൽ നടത്തിയിരുന്നത്. എന്നാൽ ഊണിനൊപ്പം അനധികൃത മദ്യ വിൽപനയുമുണ്ടെന്ന രഹസ്യ വിവരത്തേ തുടർന്നാണ് എക്സൈസ് ഒന്നാം തിയതി ഇവിടെ പരിശോധനയ്ക്ക് എത്തിയത്. ഡ്രൈ ഡേയും പുതുവർഷവും ആയതോടെ ഇരട്ടി ലാഭത്തിലുള്ള വിൽപന എക്സൈസ് എത്തിയതോടെ പാളുകയായിരുന്നു. ഹോട്ടൽ ഉടമ വി എസ് ബിജുമോനെ അറസ്റ്റ് ചെയ്തു. കേസെടുത്തു കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. വീടിന്റെ മുകളിലത്തെ നിലയിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ 76 കുപ്പി മദ്യമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ബിവറേജ് ഔട്ട്ലെറ്റുകളിൽ നിന്ന് പല തവണകളിലായി മദ്യം വാങ്ങിച്ച് ശേഖരിച്ചായിരുന്നു വിൽപന. ഇതര സംസ്ഥാന തൊഴിലാളികളും ഡ്രൈവർമാരുമായിരുന്നു വീട്ടിൽ ഊണിലെ പതിവുകാർ. എരുമേലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ എച്ച് രാജീവ്, അസി. ഇൻസ്‌പെക്ടർ മുഹമ്മദ് അഷ്റഫ്, പ്രിവന്റീവ് ഓഫീസർമാരായ വി എസ് ശ്രീലേഷ്, മാമൻ ശാമുവേൽ, പി ആർ രതീഷ്, സിവിൽ എക്സൈസ് ഓഫീസർ കെ വി പ്രശോഭ്, വനിത സിവിൽ ഓഫീസർ അഞ്ജലി കൃഷ്ണ, ഡ്രൈവർ ഷാനവാസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.


