നിര്‍മ്മാണം പൂര്‍ത്തിയാകാറായ വീടാണ് തകര്‍ന്നടിഞ്ഞത്

ഇടുക്കി: ഇടുക്കി കണ്ണംപടിയില്‍ ഉരുള്‍പൊട്ടലില്‍ നിര്‍മ്മാണത്തിലിരുന്ന വീട് പൂര്‍ണ്ണമായും നശിച്ചു. കണ്ണംപടി കരിമ്പിന്‍ സാബുവിന്റെ വീടാണ് പൂര്‍ണ്ണമായും നശിച്ചത്. ഇന്നലെ രാവിലെയാണ് വീടിന് മുകള്‍ ഭാഗത്ത് നിന്ന് ഉരുള്‍ പൊട്ടി വീട് തകര്‍ന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകാറായ വീടാണ് തകര്‍ന്നടിഞ്ഞത്. ഏഴ് ലക്ഷത്തോളം രൂപ വീടിനായി ചിലവഴിച്ചിരുന്നു. അടുത്ത ദിവസം ഈ വീട്ടിലേക്ക് താമസിക്കാനിരിക്കുന്നതിനിടയിലാണ് ഉരുള്‍ പൊട്ടി വീട് നഷ്ടപ്പെട്ടത്. 

വീടിന്റെ മേല്‍ക്കൂരഒടിഞ്ഞ് വീണു. ചുവരുകള്‍ തകര്‍ന്ന് വീടിനുള്ളില്‍ ണണ്ണ് കയറി നിറഞ്ഞ് കിടക്കുകയാണ്. ഇനി വീട് പൊളിച്ച് പണിയുകയെ നിവൃത്തുയുള്ളു. വീടിന്റെ ഉള്ളിലെയും ചുറ്റുമുള്ള മണ്ണ് നീക്കം ചെയ്യാന്‍ മാത്രം മൂന്ന് ലക്ഷം രൂപയെങ്കിലും വേണം. പണിയെടുത്ത് സ്വരുക്കൂട്ടിയ പണവും പട്ടികവര്‍ഗ്ഗവകുപ്പ് നല്‍കിയ പണവുമുപയോഗിച്ചാണ് വീട് നിര്‍മ്മിച്ചത്. 

ഉരുള്‍ പൊട്ടി വീട് തകര്‍ന്നതോടെ ഈ കുടുമ്പത്തിന്റെസ്വപ്‌നം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. കരിമ്പില്‍ സരോജിനിയുടെയും വീടിന് പിന്നില്‍ ഉരുള്‍ പൊട്ടി. വീടിന് പിന്നിലായാണ് ഉരുള്‍ പൊട്ടിയത്. വലിയരീതിയില്‍ മണ്ണ് ഒലിച്ച് വീടിന്റെ മുറ്റം നിറഞ്ഞ് കിടക്കുകയാണ്. ഉരുള്‍ പൊട്ടിയ ഭാഗത്ത് നിന്ന് വെള്ളം ഒലിച്ചിറങ്ങിക്കൊണ്ടിരിക്കുകയാണ്. അടിയന്തിരമായി ഇരുകുടുമ്പത്തിനും സര്‍ക്കാര്‍ധനസഹായം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.