രഹസ്യനീക്കങ്ങളുമായി സഭയിലെ വൈദികര്‍.

തിരുവല്ല: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ ബലാൽസംഗക്കേസ് പിൻവലിക്കാൻ അണിയറയിൽ നീക്കം ശക്തമായി. സഭയ്ക്കുളളിൽ നിന്നുതന്നെയാണ് സമ്മർദ്ദം തുടങ്ങിയിരിക്കുന്നതെന്ന് ജലന്ധർ രൂപതയിലെ വൈദികൻ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. തിടുക്കത്തിൽ ബിഷപ്പിനെ അറസ്റ്റുചെയ്യേണ്ടെന്ന നിലപാടിലാണ് അന്വേഷണസംഘം.

പീ‍ഡനത്തിനിരയായ കന്യാസ്ത്രീ തന്നെ ബിഷപ് ഫ്രാങ്ക് മുളയ്ക്കലിനെതിരെ ബലാൽസംഗം സംബന്ധിച്ച് രഹസ്യമൊഴി നൽകിയ പശ്ചാത്തലത്തിലാണ് സമ്മർദ്ദ നീക്കം ശക്തമായിരിക്കുന്നത്. കന്യാസ്ത്രിക്ക് പിന്തുണ നൽകുന്ന വൈദികരുടെയും കന്യാസ്ത്രീകളെയും നേരിൽക്കണ്ട് പരാതി പിൻവലിപ്പിക്കാനാണ് നീക്കമെന്ന് ജലന്ധര്‍ രൂപതിയലെ വൈദികനായ ഫാദർ സെബാസ്റ്റ്യൻ പളളപ്പളളി തന്നെ വെളിപ്പെടുത്തി. 

സിറോ മലബാർ സഭയിലേയും ലത്തീൻ സഭയിലേയും വൈദികർതന്നൊണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. തൃശൂർ , ചാലക്കുടി കേന്ദ്രീകരിച്ചാണ് സമ്മർദ്ദനീക്കങ്ങൾ നടക്കുന്നത്. രഹസ്യമൊഴിയുടെ പകർപ്പ് കിട്ടിയശേഷം നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകാനാണ് പൊലീസ് നീക്കം. എന്നാൽ പ്രതി ചേർത്താലുടനെ കോടതിയെ സമീപിക്കാനുളള നീക്കങ്ങൾ ബിഷപ്പും തുടങ്ങിയിട്ടുണ്ട്.