തൊണ്ടയാട് പഞ്ചിങ് സ്റ്റേഷൻ പണിയും, മിഠായിത്തെരുവിൽ സ്ട്രീറ്റ് മാനെജർ നിരവധി പദ്ധതികളുമായി കോഴിക്കോട് കോർപ്പറേഷൻ 

കോഴിക്കോട്: തുടർച്ചയായി അപകടമുണ്ടാവുന്ന കോഴിക്കോട്- മെഡിക്കൽ കോളെജ് റൂട്ടിൽ പഞ്ചിങ് സ്റ്റേഷൻ സ്ഥാപിക്കാനുമുള്ള ട്രാഫിക് റഗുലേറ്ററി കമ്മറ്റിയുടെ തീരുമാനത്തിന് കോഴിക്കോട് നഗരസഭ കൗൺസിൽ യോഗത്തിന്‍റെ അംഗീകാരം. തൊണ്ടയാട് പഞ്ചിങ് സ്റ്റേഷൻ പണിയാൻ ആർടിഒയെ ചുമതലപ്പെടുത്താനും അവിടെ സിസിടിവി ക്യാമറ സ്ഥാപിക്കാനും യോഗം അനുമതി നൽകി. 

മിഠായിത്തെരുവിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ സ്ട്രീറ്റ് മാനേജറെ നിയമിക്കും. സ്ട്രീറ്റ് മാനേജർക്കും പൊലീസ് ഉദ്യോഗസ്ഥനും വേണ്ടി മിഠായിത്തെരുവ് എസ്കെ പൊറ്റെക്കാട്ട് പ്രതിമക്ക് സമീപം ബൂത്ത് നിർമ്മിക്കും. ഭിന്നശേഷിക്കാർക്ക് തെരുവിൽ മുച്ചക്ര വാഹനം ഏർപ്പെടുത്തും. ഇപ്പോൾ സർവീസ് നടത്തുന്ന ബഗീസിൽ ഭിന്ന ശേഷിക്കാർക്ക് സൗജന്യ യാത്രയും അനുവദിക്കാനും നഗരസഭ കൗൺസിൽ തീരുമാനിച്ചു. 

നഗരത്തിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന ലോറികൾ ക്ലാമ്പിട്ട് പൂട്ടും. ലോറി പാർക്കിങ്ങ് പ്രശ്നം പരിഹരിക്കാൻ കോയ റോഡിലും മീഞ്ചന്ത ബസ്സ്റ്റാൻഡ്നിർമിക്കാനുള്ള സ്ഥലവും ഉപയോഗിക്കും. മീഞ്ചന്തയിൽ ബസ്സ്റ്റാൻഡ് നിർമാണം തടസപ്പെടുമെന്നതിനാൽ അവിടത്തെ ലോറി പാർക്കിങ്ങ് നീക്കം ഒഴിവാക്കണമെന്ന ബിജെപി നേതാവ് നമ്പിടി നാരായണന്‍റെ വിയോജിപ്പോടെയാണ് തീരുമാനം കൗൺസിൽ അംഗീകരിച്ചത്. അനധികൃത പരസ്യ ബോർഡുകൾ നീക്കാനും അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാനും പൊലീസുമായി ചേർന്ന് സംയുക്ത പരിശോധന നടത്തും. 

കോഴിക്കോടിനെ സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ നഗരമാക്കി മാറ്റാനായി മൊബൈൽ ഡാറ്റ കുറഞ്ഞ സ്ഥലങ്ങളിൽ 25 മീറ്റർ വരെ ഉയരമുള്ള ഹൈമാസ്റ്റ്പോൾ സ്ഥാപിക്കാൻ താത്പര്യ പത്രം പുതിയ നിബന്ധനകളോടെ ക്ഷണിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. സിറ്റി സാനിറ്റേഷൻ കരട് പ്ലാൻ കൗൺസിലിൽ അവതരിപ്പിച്ചു. മീഞ്ചന്ത മേൽപ്പാലത്തിന് താഴെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത് പ്രദേശത്തെ വയോജനങ്ങൾക്ക് കൂടി ഉപകാരിക്കപ്പെടും വിധം സൗഹൃദ സദനം പണിയാൻ അനുമതി വേണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ഭരണപക്ഷ അംഗം കെ. നജ്മയുടെ പ്രമേയം കൗൺസിൽ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. 

കോഴിക്കോട് നഗരസഭയിൽ വിവിധ പ്രവൃത്തികൾ നടത്തിയയിനത്തിൽ 26 കോടിയുടെ 155 ബില്ലുകൾ ട്രഷറിയിൽ നിന്ന് മടങ്ങിയതായി പൊറ്റങ്ങാടി കിഷൻചന്ദ്, കെ.ടി. ബീരാൻകോയ എന്നിവർ ശ്രദ്ധക്ഷണിച്ചു. ഇടത് സർക്കാറല്ലായിരുന്നുവെങ്കിൽ ഇക്കാര്യത്തിൽ ഭരണ പക്ഷം വൻ പ്രതിഷേധമുയർത്തിയേനെയെന്ന് പ്രതിപക്ഷം ആരോപിച്ചു. നവ്യഹരിദാസ്, കെ.കെ. റഫീഖ്, കെ.സി. ശോഭിത, എം. കുഞ്ഞാമുട്ടി എന്നിവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു. വിധവകളുടെ പെൺമക്കളുടെ വിവാഹ ധനസഹായത്തിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയായി ഉയർത്തണമെന്ന പ്രതിപക്ഷ അംഗം സൗഫിയ അനീഷിന്‍റെ പ്രമേയവും യോഗം അംഗീകരിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ മീരാ ദർശക് എന്നിവരാണ് കൗൺ‌സിൽ യോഗം നിയന്ത്രിച്ചത്.