ജിദ്ദ: സൗദിയിലെ ജ്വല്ലറികള്‍ക്ക് പുതിയ നിയമാവലി പ്രാബല്യത്തില്‍വരുന്നു. ഉപഭോക്തൃതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായുളള ഭേദഗതി രണ്ട് മാസത്തിനകം നടപ്പാക്കുമെന്ന് വാണിജ്യ,നിക്ഷേപ മന്ത്രാലയം അറിയിച്ചു. നിരവധി നിബന്ധനകളും നിര്‍ദേശങ്ങളുമടങ്ങുന്ന പുതിയ ജ്വല്ലറി നിയമാവലി രണ്ട് മാസത്തിനുള്ളില്‍ രാജ്യത്ത് നറ്റപ്പിലാക്കുമെന്ന് സൗദി വാണിജ്യ,നിക്ഷേപ മന്ത്രാലയം അറിയിച്ചു.മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സില്ലാതെ സ്വര്‍ണ്ണമടക്കമുള്ള അമൂല്യ ലോഹങ്ങളുടെയും കല്ലുകളുടെയും വില്‍പ്പന നിയമാവലി വിലക്കുന്നു.

പുതിയ നിയമ പ്രകാരം ഏകീകൃത മോഡല്‍ ബില്‍ നടപ്പാക്കും.എല്ലാ ഉപയോക്താക്കള്‍ക്കും ബില്ലിന്റെ കോപ്പി നല്‍കിയിക്കണം.ബില്ലുകളുടെ കോപ്പി വില്‍പ്പന നടത്തുന്ന ജ്വല്ലറിയില്‍ അഞ്ച് വര്‍ഷം സൂക്ഷിച്ചിരിക്കണം.ഓരോ ആഭരണങ്ങളുടെയും തൂക്കം നോക്കുന്നത് കൃത്യമായി ഉപയോക്താക്കള്‍ക്ക് കാണാവുന്ന രീതിയിലായിരിക്കണം.ഓരോ ആഭരണങ്ങളുടെയും പൂര്‍ണ്ണവും കൃത്യവുമായ വിവരങ്ങളും സീലും കല്ലുകളുടെ തൂക്കവും വ്യക്തമാക്കുന്ന സ്റ്റിക്കറും പതിച്ചിരിക്കണമെന്നും പുതിയ നിയമാവലിയില്‍ പറയുന്നു.

മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സംശയിക്കുന്ന ആഭരണങ്ങള്‍ പരിശോധനക്കായി പിടിച്ചെടുക്കും.എന്നാല്‍ പിടിച്ചെടുക്കുന്ന ആഭരണങ്ങളുടെ കൃത്യമായ രേഖ സൂക്ഷിക്കണമെന്നും അഞ്ച് ദിവസത്തിനുള്ളില്‍ പരിശോധന ഫലം പൂര്‍ത്തിയാക്കിയിരിക്കണമെന്നും പുതിയ നിയമത്തില്‍ നിഷ്ക്കര്‍ഷിക്കുന്നു