ഗാസിയാബാദ്: സ്ത്രീധനമായി കാര്‍ കിട്ടാത്തതിനെ തുടര്‍ന്ന് നവവധുവിനെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാ ബാദില്‍ ട്രോണിക്ക സിറ്റിയിലെ മീര്‍പുര്‍ ഹിന്ദു വില്ലേജിലാണ് സംഭവം. അലിഷ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. സംഭവത്തില്‍ അലീഷയുടെ ഭര്‍ത്താവ് ഷാറൂഖ്, ഭര്‍ത്തൃസഹോദരന്‍ ആസിഫ്, പിതാവ് ഖയൂം എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഷാരൂഖിന്‍റെ മാതാവും സഹോദരിയും ഒളിവിലാണ്.

എട്ടു മാസം മുമ്പാണ് ഷാരൂഖും അലിഷയും വിവാഹിതരാകുന്നത്.വിവാഹം കഴിഞ്ഞതു മുതല്‍ കാര്‍ സ്ത്രീധനമായി കൊണ്ടുവരണമെന്ന് ഷാരൂഖും കുടുംബവും നിരന്തരം ആവശ്യപ്പെട്ടിരുന്നതായി അലിഷയുടെ സഹോദരന്‍ ഷെഫീഖ് പൊലീസിനോട് പറഞ്ഞു. സ്ത്രീധനത്തിന്‍റെ പേരില്‍ ഇയാള്‍ അലിഷയെ നിരന്തരം പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഷാരൂഖ് ഭാര്യയെ വെടിവയ്ക്കുകയായിരുന്നു. തലയില്‍ വെടിയേറ്റ അലിഷ തല്‍ക്ഷണം മരിച്ചു.

ഷാരൂഖിനും കുടുംബത്തിനുമെതിരെ കൊലക്കുറ്റത്തിനും സ്ത്രീപീഡനത്തിനും പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.