തിരുവനന്തപുരം: ബോണക്കാട് കുരിശ് തകർത്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ നെയ്യാറ്റിന്‍കര രൂപത. സംഭവത്തിൽ സർക്കാരിന് അനങ്ങാപ്പാറനയമാണെന്ന് നെയ്യാറ്റിന്‍കര രൂപത ആരോപിക്കുന്നു. അക്രമികളെ സർക്കാരും വനംവകുപ്പും സംരക്ഷിക്കുകയാണെന്ന് പള്ളികളിൽ വായിച്ച ഇടയ ലേഖനത്തില്‍ ആരോപിക്കുന്നു. 

കുരിശ് ബോധപൂര്‍വ്വം തകര്‍ത്തതാണെന്നും ഇടിമിന്നലില്‍ തകര്‍ന്നതാണെന്ന വാദം തെറ്റാണെന്നും ഇടയലേഖനം ആരോപിക്കുന്നു. നേരത്തെ മന്ത്രി തല ചര്‍ച്ചയെ തുടര്‍ന്ന് ബോണക്കാട് വനത്തില്‍ സ്ഥാപിച്ചിരുന്ന 10 അടി പൊക്കമുള്ള തേക്കില്‍ തീര്‍ത്ത കുരിശ്ശ് തകര്‍ന്ന നിലയില്‍ കണ്ടെത്തിയിരുന്നു. തകര്‍ന്ന കുരിശിന്റെ ഭാഗങ്ങളില്‍ നിന്നും കരിമരുന്നിന്റെ അംശം കണ്ടെത്തിയത് സംഭവത്തില്‍ ദുരൂഹത ഉയര്‍ത്തിയിരുന്നു. 

വിതുരയില്‍ നിന്ന് ബൈനോക്കുലര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ സഭ അധികൃതര്‍ കുരിശ് ഇരിക്കുന്ന പ്രദേശം പരിശോധിക്കുന്നത് പതിവായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം അത്തരത്തില്‍ പരിശോധന നടത്തിയപ്പോള്‍ കുരിശ്ശ് കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് പള്ളി കമ്മിറ്റി അംഗങ്ങള്‍ മലകയറി പരിശോധന നടത്തിയപ്പോഴാണ് കുരിശ്ശ് തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.