സുബഹാനി ഹാജയെ തമിഴ്നാട്ടിലെ താമസസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി
അന്വേഷണ ഉദ്യോഗസ്ഥനായ എന്‍ ഐ എ അഡീഷണല്‍ എസ് പി എ പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുളള സംഘമാണ് സുബഹാനി ഹാജയെ തെളിവെടുപ്പിന് കൊണ്ടു പോയത്. തെങ്കാശിക്കടുത്ത് കടനയല്ലൂരിലെ സുബഹാനിയുടെ കുടംബം താമസിക്കുന്ന സ്ഥലത്താണ് സംഘം ആദ്യമെത്തിയത്. തൊടുപുഴ സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി കുടുംബം താമസിക്കുന്നത് ഇവിടെയാണ്. രാജ്യത്ത് ഐ എസ് ആസൂത്രണം ചെയ്ത ഓപ്പറേഷനുകല്‍ സംബന്ധിച്ച് നിര്‍ണായക തെളിവുകള്‍ സംഘത്തന് ലഭിച്ചുവെന്നാണ് സൂചന. ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ട് രാജ്യത്ത് അറസ്റ്റിലാകുന്ന പ്രമുഖ ആളാണ് സുബഹാനി എന്ന് അന്വേഷണ ഏജന്‍സികള്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഐഎസ് ബന്ധം ആരോപിച്ച് 60 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ ഐഎസ് ക്യാന്പില്‍ പങ്കെടുത്തുവെന്ന ഇത് വരെ തെളിഞ്ഞ ഏക വ്യക്തി മുംബൈയിലെ കല്യാണില് നിന്ന് പിടിയിലായ അരീബ് മജീദ് ആയിരുന്നു. എന്നാല്‍ അരീബിനെ യുദ്ധമേഖലയില്‍ ഐ എസ് നിയോഗിച്ചിരുന്നില്ല. ക്യാംപുകളുടെ ശുചീകരണ ജോലിയും പോരാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്ന ജോലിയുമാണ് അരീബിന് നല്‍കിയിരുന്നത്. എന്നാല്‍ ഐ എസ്സിന് വേണ്ടി യുദ്ധത്തില്‍ പങ്കെടുത്ത സുബഹാനിയുടെ അറസ്റ്റ്, വലിയ നേട്ടമായാണ് എന്‍ ഐ എ കണക്കാക്കുന്നത്. കഴിഞ്ഞ കൊല്ലം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ ഇറാക്കിലെ മൊസൂളിലും സിറിയയിലും ഐഎസ് ക്യാംപിലായിരുന്നു സുബഹാനി. ആദ്യ മൂന്ന് മാസങ്ങളില്‍ വിദേശരാജ്യങ്ങളില്‍നിന്നുളള 35 പോരാളികള്‍ക്കൊപ്പം യുദ്ധ പരിശീലനം നല്‍കി. പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്‍, ലെബനന്‍, ഓസ്‌ട്രേലിയ, എന്നിവടങ്ങളിലെ പോരാളികള്‍ ഒപ്പമുണ്ടായിരുന്നതായി സുബഹാനിയുടെ മൊഴിയി പറയുന്നു.