നിപ മുന്‍കരുതല്‍ വിദ്യാലയങ്ങളിലും; കുട്ടികള്‍ പഴങ്ങള്‍ കഴിക്കുന്നത് നിരീക്ഷിക്കണം

നിപയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എടുത്താണ് കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ അഞ്ചാം തീയതി തുറക്കുന്നത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ രക്ഷിതാക്കളുടെ ആശങ്കകള്‍ അകറ്റാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ 1484 സ്കൂളുകളിലായി 4,29,790 വിദ്യാര്‍ത്ഥികളാണുള്ളത്. നിപയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ അഞ്ചിനാണ് സ്കൂളുകള്‍ തുറക്കുന്നത്. എന്നാല്‍ ഇത് നീട്ടി വയ്ക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

കുട്ടികള്‍ ഫലങ്ങള്‍ കഴിക്കുന്നതില്‍ കര്‍ശന നിരീക്ഷണം വേണമെന്ന് പ്രധാന അധ്യാപകരോട് നിര്‍ദേശിച്ചിട്ടുണ്ട്. വവ്വാല്‍ കഴിച്ച പഴങ്ങള്‍ കഴിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നാണ് നിര്‍ദേശം. കുട്ടികള്‍ക്കിടയില്‍ നിപ ബോധവത്ക്കരണം നടത്തുകയും ചെയ്യും. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം വിളിച്ച് ചേര്‍ത്ത് നിപ മുന്‍കരുതല്‍ നടപടികള്‍ അധികൃതര്‍ വിലയിരുത്തിയിരുന്നു.