നിപ: സ്‌കൂൾ തുറക്കുന്നത് വീണ്ടും നീട്ടി

കോഴിക്കോട്: സ്കൂൾ തുറക്കുന്നത് വീണ്ടും നീട്ടി. ജില്ലയിലെ സ്കൂളുകൾ തുറക്കുന്നത് 12 വരെയാണ് നീട്ടിയിരിക്കുന്നത്. ജില്ലയിലെ പൊതുപരിപാടികളും മാറ്റിവെച്ചു. പ്രൊഫെഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 12നാണ് തുറക്കുക. നേരത്തെ സ്കൂള്‍ തുറക്കുന്നത് അഞ്ചാം തിയ്യതി വരെ നീട്ടിയിരുന്നു. അതേസമയം സ്കൂളുകള്‍ തുറക്കുന്നതിനു മുമ്പ് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കാനും ആരോഗ്യവകുപ്പ് നടപടികള്‍ തുടങ്ങി. 

വിദ്യാര്‍ഥികള്‍ സ്കൂളുകളിലെത്തുമ്പോള്‍ വവ്വാല്‍ കടിച്ചതടക്കമുള്ള പഴങ്ങള്‍ ഭക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കാനാണ് നീക്കം. ഇത് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികളെടുക്കാന്‍ പ്രധാന അധ്യാപകന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വ്യക്തിശുചിത്വം പാലിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം നിപ വൈറസ് ബാധയില്‍ നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. 193 പരിശോധനാ ഫലങ്ങൾ പുറത്തുവന്നു. ഇതില്‍ 18 പേര്‍ക്ക് നിപ സ്ഥിരീകരിച്ചിട്ടുണ്ട്. നിരീക്ഷണ പട്ടികയിൽ ഉള്ളത് രണ്ടായിരത്തോളം ആളുകളാണെന്നും. സ്ഥിതിഗതികള്‍ നേരിടാന്‍ ഈ മാസം നാലിന് സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.