ദില്ലി: 2024 മുതൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താൻ നീതി ആയോഗിന്‍റെ നീക്കം. മുഖ്യമന്ത്രിമാർ പങ്കെടുത്ത ഭരണസമിതി യോഗത്തിലാണ് നീതി ആയോഗ് നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു ലോക്സഭാ, നിയമസഭാ തെരെഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പലപ്പോഴായി തെരെഞ്ഞെടുപ്പ് നടത്തുന്നത് വികസന പ്രവർത്തനങ്ങളെയും ഭരണത്തേയും ബാധിക്കുന്നുവെന്നാണ് കേന്ദ്ര വിലയിരുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിൽ തെരെഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്നതിനെക്കുറിച്ച് നീതി ആയോഗ് ശ്രമം തുടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച്ച മുഖ്യമന്ത്രിമാര്‍ പങ്കെടുത്ത നീതി ആയോഗിന്‍റെ ഭരണ സമിതി യോഗത്തിൽ കരട് റിപ്പോര്‍ട്ട് സംസ്ഥാനങ്ങൾക്ക് കൈമാറി. 

സംസ്ഥാനങ്ങളുടെ അഭിപ്രയം കിട്ടിയ ശേഷം ആറുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് തയ്യാറാക്കും. ഒറ്റഘട്ടമായി തെരെഞ്ഞെടുപ്പ് നടക്കുമ്പോൾ ചില നിയമസഭയുടെ കാലാവധി കൂട്ടുകയോ മറ്റിടങ്ങളിൽ കാലാവധി നീട്ടി നൽകുകയോ വേണ്ടി വരും. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തുന്നതിനെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രോത്സാഹിപ്പിച്ചിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികൾക്ക് എതിര്‍പ്പില്ലെങ്കിൽ എല്ലാ തെരഞ്ഞെടുപ്പും ഒറ്റ ഘട്ടമായി നടത്തുന്നതിനോട് വിയോജിപ്പില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്.