തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ തൽക്കാലത്തേക്ക് നിർത്തിവച്ചു. സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ വൈദ്യുതി മന്ത്രി എം.എം മണി മാപ്പുപറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. മണിയുടെ വിശദീകരണം തടസപ്പെടുത്തി ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ രംഗത്തെത്തി . സ്പീക്കറുടെ ഇരിപ്പിടം മറയ്ക്കുന്ന രീതിയിൽ കറുത്ത ബാനർ ഉയർത്തി. ഇത് അംഗീകരിക്കാനാകില്ല . മറ്റ് നിയമസഭകളിലൊന്നും ഈ പ്രതിഷേധമില്ലെന്നും സ്പീക്കർ പറഞ്ഞു.
സഭാ നടപടികൾ തുടങ്ങി ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റു നിന്ന് മുദ്രാവാക്യം വിളിച്ചു. പ്ലകാർഡും ബാനറുകളും ഉയർത്തിയായിരുന്നു പ്രതിപക്ഷ ബഹളം. വ്യക്തിപരമായി വിശദീകരണത്തിന് അവസരം നല്‍കിയതോടെയാണ് പ്രതിപക്ഷം ബഹളം വെച്ചത്. അടിയന്തര പ്രമേയം അവതരിപ്പിച്ചതിന് ശേഷമാണ് മണി വിശദീകരണം നല്‍കിയത്. സഭയുടെ കീഴ്വഴക്കം സ്പീക്കര്‍ ലംഘിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
വിവാദത്തിനിടയായ പ്രസംഗത്തിൽ സ്ത്രീയെന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്നും പറഞ്ഞത് എഡിറ്റ് ചെയ്ത് തനിക്കെതിരെ ഉപയോഗിക്കുകയായിരുന്നുവെന്നും മണി നിയമസഭയില്‍ പറഞ്ഞു. ചില മാധ്യമപ്രവർത്തകർക്ക് തന്നോട് വിരോധമുണ്ടെന്നും മണി ആരോപിച്ചു . പൊമ്പിളൈ ഒരുമൈ പ്രവർത്തകരെല്ലാം സമരത്തിനില്ലെന്നും നാലാൾ സമരമാണിപ്പോൾ നടക്കുന്നതെന്നും തന്നേയും പാർട്ടിയേയും താറടിക്കാൻ ശ്രമമെന്നും മണി പറഞ്ഞു . സ്ത്രീകളോട് എന്നും ആദരവോട് കൂടിയേ പെരുമാറിയിട്ടുള്ളൂ വെന്നും മണി പറഞ്ഞു.
അതിനിടെ വിവാദപരാമര്‍ശത്തില്‍ നിയമസഭയില്‍ മന്ത്രി എം.എം മണിയെമുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചു. മണിയുടേത് നാടൻ ശൈലിയാണെന്നും എതിരാളികൾ അതിനെ പർവ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയില്‍ മണിയുടെ വിശദീകരണം തടസ്സപ്പെടുത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. വിമർശനമുന്നയിക്കും മുമ്പ് എങ്ങനെ വിശദീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു . കീഴ്വഴക്കങ്ങൾ ലംഘിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. എം എം മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാർഡും ബാനറുകളുമായിട്ടാണ് സഭയിലെത്തിയത്. സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എം എം മണി കേരളീയ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
