ഒരിറ്റ് ശുദ്ധജലമില്ല; പ്രളയബാധിത മേഖലകളിൽ കുടിവെളള ക്ഷാമം രൂക്ഷം
പലയിടത്തും വീടുകൾ വൃത്തിയാക്കാൻ വ്യാപകമായി ആളുകൾ കുടിവെളളം ഉപയോഗിക്കുന്നെന്നും അതിനാലാണ് ചില പ്രദേശങ്ങളിൽ വെളളമെത്താതെന്നുമാണ് വാട്ടർ അതോറിറ്റി പറയുന്നത്
കൊച്ചി: പ്രളയബാധിത മേഖലകളിൽ കുടിവെളള ക്ഷാമം കൂടുതല്‍ രൂക്ഷമാകുന്നു. എറണാകുളം ജില്ലയിലടക്കം കുപ്പിവെളളമാണ് പലയിടത്തും ഏക ആശ്രയം. എന്നാൽ, അറ്റകുറ്റപ്പണികൾ പൂർത്തിയായെന്നും പമ്പിംഗ് സാധാരണനിലയിൽ എത്തിയെന്നുമാണ്
ജലഅതോറിറ്റിയുടെ മറുപടി.
ക്യാമ്പുകള്‍ വിട്ട് ആളുകൾ വീടുകളിലേക്ക് മടങ്ങിയിട്ടും കുടിവെളളം ലഭിക്കുന്നില്ലെന്നാണ് പരാതി. ഓരോ വീടിന്‍റെ മുന്നിലും കാണാം പാത്രങ്ങളുടെ നിര. പ്രളയത്തിനുശേഷം പ്രധാന ലൈനിൽ നിന്ന് അകന്നുളള പ്രദേശങ്ങളിൽ കുടിവെളളമെത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
എന്നാൽ എറണാകുളത്തടക്കം ജലവിതരണം ഏതാണ്ട് പഴയപടി ആയെന്നാണ് ഔദ്യോഗിക വിശദീകരണം. പലയിടത്തും വീടുകൾ വൃത്തിയാക്കാൻ വ്യാപകമായി ആളുകൾ കുടിവെളളം ഉപയോഗിക്കുന്നെന്നും അതിനാലാണ് ചില പ്രദേശങ്ങളിൽ വെളളമെത്താതെന്നുമാണ് വാട്ടർ അതോറിറ്റി പറയുന്നത്.
പ്രധാന പൈപ്പുകൾക്കൊന്നും തകരാറില്ലാത്തതിനാൽ ഒരാഴ്ചക്കുളളിൽ ജലവിതരണം സാധാരണനിലയിലാകും. നിലവിൽ പത്തുലക്ഷം രൂപയാണ് എറണാകുളത്ത് അറ്റകുറ്റപ്പണികൾക്കായി കണക്കാക്കുന്നത്.വെളളം കയറിയതിനാൽ പലയിടത്തും മീറ്ററുകൾ മാറ്റണം. അതിനായി സ്ക്വാഡുകളും ഇറങ്ങിയിട്ടുണ്ട്.