തിരുവനന്തപുരം;സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകള്‍ ഉള്‍പ്പെട്ട സാന്പത്തിക ഇടപാടുകള്‍ സംബന്ധിച്ച പരാതി സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ വിഷയം സര്‍ക്കാരിന് മുന്നില്‍ ഇല്ലെന്നും അതില്‍ അന്വേഷണം നടത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 

കോടിയേരിയുടേയും ചവറ എംഎല്‍എ വിജയന്‍പിള്ളയുടേയും മക്കള്‍ ഉള്‍പ്പെട്ട സാന്പത്തിക ഇടപാടുകളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ച സബ്മിഷനിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. സാന്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. 

നേരത്തെ ഇതുസംബന്ധിച്ച സബ്മിഷന്‍ പ്രതിപക്ഷം കൊണ്ടുവന്നപ്പോള്‍ സഭയില്‍ അംഗമല്ലാത്ത ആള്‍ക്കെതിരെയുള്ള ആരോപണം സഭയില്‍ ഉന്നയിക്കാമോ എന്ന് സ്പീക്കര്‍ ചോദിച്ചു.വിഷയം ചര്‍ച്ച ചെയ്യുന്നതിലെ ക്രമപ്രശ്നങ്ങള്‍ നിയമമന്ത്രി എ.കെ.ബാലനുംഉന്നയിച്ചു. അന്വേഷണം നടത്താനും കേസെടുക്കാനും ഒരു വ്യവസ്ഥാപിത നടപടി ക്രമമുണ്ടെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ ഭരണകക്ഷിയിലെ പ്രമുഖനേതാവിന്‍റേയും ഭരണമുന്നണി എംഎല്‍എയുടേയും മക്കള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുകയും ചര്‍ച്ച ചെയ്യുകയും വേണമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. തുടര്‍ന്നാണ് സബ്മിഷന് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. 

ബിനോയിയുടെ സാന്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആരും സര്‍ക്കാരിന് മുന്നില്‍ പരാതിയുമായി എത്തിയിട്ടില്ല. വിജയന്‍പിള്ളയുടെ മകനെതിരായ പരാതിയെക്കുറിച്ചും സര്‍ക്കാരിന് ഒന്നും അറിയിലല്. ബിനോയ് 15 വര്‍ഷമായി വിദേശത്ത് ബിസിനസുള്ള ആളാണ്. പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചെങ്കില്‍ അത് പരിശോധിക്കുകയും നടപടിയെടുക്കുകയും വേണ്ടത് പാര്‍ട്ടിയാണ്. അക്കാര്യം പാര്‍ട്ടി നോക്കും അതില്‍ സര്‍ക്കാരിനൊന്നും ചെയ്യാനില്ല..... ഇടപാടുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ ആവശ്യം തള്ളിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ എഴുന്നേറ്റ് ബഹളം വയ്ക്കുകയും നിയമസഭ ബഹിഷ്കരിച്ച് മുദ്രാവാക്യം വിളികളുമായി സഭവിടുകയും ചെയ്തു.