ഇനി കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കില്ലെന്ന് പ്രകാശ് കാരാട്ട്
ബംഗാളിൽ കൈപ്പത്തിയുമായി കൈകോർത്തത് തിരുത്താൻ കേന്ദ്രകമ്മിറ്റി തീരുമാനിച്ചെങ്കിലും ഭാവി നടപടികളെക്കുറിച്ച് ജനറൽ സെക്രട്ടറി യെച്ചൂരിയെക്കാൾ ഉറച്ച പ്രതികരണമായിരുന്നു കാരാട്ടിന്റേത്. ബംഗാൾ സഖ്യത്തെ തുണച്ച യെച്ചൂരിയിൽ നിന്നും വ്യത്യസ്ത നിലപാടാണ് കാരാട്ടും കേരളാ ഘടകവും തുടക്കം മുതൽ സ്വീകരിച്ചത്. സംസ്ഥാന സമിതിയിൽ കേന്ദ്ര നേതൃത്വത്തിനെതിരെ ഉയർന്ന ശക്തമായ വിമർശനങ്ങൾ കൂടി ഉൾക്കൊണ്ടുള്ള കാരാട്ടിന്റെ വാക്കുകൾ ജനറൽ സെക്രട്ടറിക്കുള്ള സന്ദേശം കൂടിയാണ്.
വിഎസിന്റെ പദവിയെ കുറിച്ചുളള ചോദ്യത്തിന്, അക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തുവെന്നും വിഎസുമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം മന്ത്രിസഭ കൈക്കൊള്ളുമെന്നുമായിരുന്നു കാരാട്ടിന്റെ മറുപടി. അനാരോഗ്യവും പ്രായവും കണക്കിലെടുത്താണ് വിഎസ്സിനെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഎസ്സായിരുന്നല്ലോ തെരഞ്ഞെടുപ്പിലെ താര പ്രചാരകനെന്ന ചോദ്യത്തിന്, പ്രചാരണം നയിക്കലും ഭരണനിർവ്വഹണവും രണ്ടാണെന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ മറുപടി.