പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍, ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കു- എന്നിവരാണ് മുന്നേറ്റത്തില്‍ ഇടം പിടിച്ച താരങ്ങള്‍. 

മോസ്‌കോ: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം അവസാനിച്ചതോടെ സ്വപ്ന ഇലവനുമായി പ്രമുഖ ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍. മെസിയും നെയ്മറും ഇല്ലാത്ത ഇലവനെ ഹാരി കെയ്‌നാണ് നയിക്കുക. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍, ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കു- എന്നിവരാണ് മുന്നേറ്റത്തില്‍ ഇടം പിടിച്ച താരങ്ങള്‍. 

എല്ലാ മത്സരവും ജയിച്ചു മുന്നേറിയ ബെല്‍ജിയത്തില്‍ നിന്ന് രണ്ട് പേര്‍ ടീമിലെത്തി. ലുകാക്കുവിനൊപ്പം മധ്യനിരയില്‍ ഈഡന്‍ ഹസാര്‍ഡും ടീമിലെത്തി. പ്രതിരോധത്തില്‍ യെറി മിന കൊളംബിയയുടെ സാന്നിധ്യമായി. പ്രതിരോധതാരം ജോണ്‍ സ്റ്റോണ്‍സും ഉണ്ട് ഇംഗ്ലണ്ടിനായി. ഉറൂഗ്വേയില്‍ നിന്നും ടീമിലെത്തിയത് രണ്ടു പേര്‍. പ്രതിരോധ താരം ഡീഗോ ഗോഡിനും ഗോളി ഫെര്‍ണാണ്ടോ മുസ്‌ലേരയും. ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങതെ നിലയുറപ്പിക്കുന്ന മുസ്‌ലേര നടത്തിയത് ഏഴ് മികച്ച സേവുകള്‍. 

മധ്യനിരതാരം ഡെന്നിസ് ചെറിഷേവിലൂടെ ആതിഥേയരായ റഷ്യയും സ്വപന ടീമില്‍ ഇടംനേടി. ബ്രസീലിന്റെ ഫിലിപ്പെ കുടീഞ്ഞോ കൂടി ചേര്‍ന്നാല്‍ മൂന്നംഗ മധ്യനിര തയ്യാര്‍. സ്വീഡിന്റെ ആന്ദ്രെ ഗ്രാന്‍ക്വിസ്റ്റും ചേരുന്നതാണ് പ്രതിരോധനിര. ഗ്രൂപ്പ് മത്സരങ്ങളിലെ പ്രകടനം വിലയിരുത്തിയാണ് ഗോള്‍, ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. മികച്ച വ്യക്തിഗത പ്രകടനം പരിഗണനയ്ക്ക് വന്നപ്പോള്‍, ടീമില്‍ ഇടം നേടിയതെല്ലാം നോക്കൗട്ടിലെത്തിയവര്‍.