കഴി‍ഞ്ഞ മെയ് മാസമാണ് കുപ്പിവെള്ളം അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി വില കുറയ്ക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. ഇതിനായി ഉടൻ വിജ്ഞാപനം ഇറക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞിരുന്നു

കോഴിക്കോട്: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വിലകുറക്കാൻ ഓർഡിനൻസ് ഇറക്കുമെന്ന സ‍ർക്കാ‍ർ പ്രഖ്യാപനം നടപ്പായില്ല. വില പുതുക്കി നിശ്ചയിക്കാനുള്ള പ്രത്യേക സമിതിക്ക് അന്തിമരൂപം ആവാത്തതാണ് പ്രഖ്യാപനം നടന്ന് അഞ്ച് മാസം കഴിഞ്ഞിട്ടും വില കുറയാത്തതിന്റെ കാരണം.

കഴി‍ഞ്ഞ മെയ് മാസമാണ് കുപ്പിവെള്ളം അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി വില കുറയ്ക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. ഇതിനായി ഉടൻ വിജ്ഞാപനം ഇറക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞിരുന്നു. കേരളത്തിലെ കുപ്പിവെള്ള നിർമ്മാതാക്കൾ സർക്കാർ നിലപാടിന് അനുകൂലമായിരുന്നു.

കരട് വിജ്ഞാപനം തയ്യാറാക്കിയ സർക്കാർ അഭിപ്രായമാരായാനായി കേരളത്തിന് പുറത്തുള്ള കുപ്പിവെള്ളനിർമ്മാതാക്കളുടെ യോഗം വിളിച്ചു. വില കുറക്കുന്നതിൽ എതിർപ്പില്ലെന്നറിയിച്ച നിർമ്മാതാക്കൾ പുതുക്കിയ വില നിശ്ചയിക്കാൻ ശാസ്ത്രീയ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തിൽ വിലയും വെള്ളത്തിന്റെ ഗുണനിലവാര മാനദണ്ഡവും നിശ്ചയിക്കാനായി ഒമ്പത് വകുപ്പുകളിൽ നിന്നായി ഓരോ പ്രതിനിധികളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു. എന്നാൽ, ആരോഗ്യം, ജലസേചനം, വ്യവസായം എന്നീ വകുപ്പുകൾ പ്രതിനിധികളെ ഇതുവരെയും നൽകിയിട്ടില്ല.

ഇക്കാരണത്താൽ ഈ സമിതി ഇത് വരെയും യോഗം ചേർന്നിട്ടുമ്മില്ല. ഇതിനാലാണ് വില പുതുക്കി നിശ്ചയിക്കാനും വിജ്ഞാപനം ഇറക്കാനും സാധിക്കാത്തതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് പറയുന്നു. നേരത്തെ കുപ്പിവെള്ളത്തിന്റെ വില 12 രൂപയായി കുറയ്ക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചെങ്കിലും വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് ഇത് നടപ്പായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് വില കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്നുള്ള സർക്കാർ പ്രഖ്യാപനം ഉണ്ടായത്. വില നിശ്ചയിച്ച് വിജ്ഞാപനമിറങ്ങി കഴിഞ്ഞാൽ എം.ആര്‍.പിയില്‍ കൂടുതല്‍ വില ഈടാക്കുന്നവര്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പിന് നടപടി സ്വീകരിക്കാനാവും.