ഇത് റോഷ്‌നിയെന്ന പതിനാറ് വയസുകാരി.പത്തനാപുരം പട്ടാഴി പഞ്ചായത്തിലെ മൈലാടും പാറ സ്വദേശിയാണ് ഇവള്‍.ഇപ്പോള്‍ പന്തപ്ലാവിലുള്ള വാടക വീട്ടിലാണ് താമസം.ഏത് നിമിഷവും നിലം പൊത്താവുന്ന ചോര്‍ന്നാെലിക്കുന്ന വീടിനുള്ളില്‍ റോഷ്‌നിക്കൊപ്പം അവളുടെ ഇളയ മൂന്ന് കുട്ടികളുമുണ്ട്.നാല് വര്‍ഷം മുന്‍പ് അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയ ഈ നാല് കുട്ടികള്‍ക്കും ആകെ കൂട്ട് എണ്‍പത് വയസുള്ള അമ്മൂമ്മ മാത്രമാണ്.ഉറപ്പുള്ള ഒരു വാതില്‍ പോലുമില്ല ഈ വീടിന്.

കല്യാണി അമ്മൂമ്മ കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ 5 വയറുകള്‍ കഴിയുന്നത്.വൈദ്യുതി പോലുമില്ലാത്ത വീടില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ റോഷ്‌നി പത്താംക്ലാസ് പരീക്ഷയില്‍ പഠിച്ചു നേടിയത് 75 ശതമാനം മാര്‍ക്ക്.

വീട്ടില്‍ പട്ടിണിയായപ്പോള്‍ ഇളയ മൂന്ന് ആണ്‍കുട്ടികളെയും കായംകുളത്തെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലാക്കിയിരിക്കുകയാണ്. അവധിക്കാലമായതിനാല്‍ അവരും ചേച്ചിക്കും മുത്തശിക്കുമൊപ്പം ഈ വാടക വീട്ടിലുണ്ട്. നമുക്കിടയില്‍ ഇനിയും ജിഷമാരുണ്ടാകാതിരിക്കാന്‍ ഈ പതിനാറ് കാരിക്ക് സമൂഹത്തിന്‍റെ കാവല്‍ വേണം.കിടന്നുറങ്ങാന്‍ അടച്ചുറപ്പുള്ള ഒരു വീട് വേണം.