ജോസ് കെ മാണിയുടെ പരാമർശങ്ങൾ മറുപടി അർഹിക്കുന്നില്ല

തൊടുപുഴ: ജോസ് കെ മാണിക്ക് മറുപടി ഇല്ലെന്ന് പി ജെ ജോസഫ്. മുന്നണി വികസനം അജണ്ടയിൽ ഇല്ല. അടിത്തറ നഷ്ടപ്പെട്ടവരെ മുന്നണിയിലേക്ക് എടുക്കേണ്ട ആവശ്യമില്ല. ജനകീയ അടിത്തറ ശക്തിപ്പെടുത്തുക മാത്രമാണ് യുഡിഎഫിന്‍റെ ലക്ഷ്യം. മുന്നണി വികസനം ആദ്യം ചർച്ച ചെയ്യേണ്ടത് യുഡിഎഫിലാണ്. ഇതുവരെ അത്തരമൊരു ചർച്ച നടന്നിട്ടില്ല. ജോസ് കെ മാണിയുടെ പരാമർശങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു

തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടായ കേരള കോൺഗ്രസ് എമ്മിന് വേണ്ടി ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയാണ് യുഡിഎഫ്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എപ്പോൾ വന്നാലും ഇരുകൈനീട്ടി സ്വീകരിക്കാമെന്ന് നേതാക്കൾ ജോസ് കെ.മാണിയേ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ യുഡിഎഫിലേക്ക് ഇല്ലെന്ന നിലപാടാണ് ജോസ് കെ.മാണിക്ക്. തെരഞ്ഞെടുപ്പ് തോൽവി കനത്ത തിരിച്ചടി അല്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ സജീവമായ മുന്നണി മാറ്റ ചർച്ചയിൽ പാർട്ടി നേതാക്കൾക്കും അണികൾക്കും ആശയക്കുഴപ്പമുണ്ട്. ഇതിന്‍റെ അടിസ്ഥാനാത്തിലാണ് മുന്നണി മാറ്റമില്ലെന്ന് പാർട്ടി ചെയർമാൻ നേതാക്കളെ അറിയിച്ചത്. സംസ്ഥാനമൊട്ടാകെയുള്ള അണികളേയും ഇക്കാര്യം ബോധ്യപ്പെടുത്തും.

 അഞ്ച് കൊല്ലം മുമ്പ് യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ ഓർമ്മപ്പെടുത്തൽ. കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിലേക്ക് ക്ഷണിക്കുമ്പോഴും എതിർക്കുന്നത് പി ജെ ജോസഫാണ്. ശക്തി ക്ഷയിച്ച കേരള കോൺഗ്രസ് എമ്മിനെ വേണ്ടെന്നാണ് പി ജെ ജോസഫ് യുഡിഎഫ് നേതാക്കളെ അറിയിച്ചത്. പി ജെ ജോസഫിനേയും കടന്നാക്രമിക്കുകയാണ് ജോസ് കെ മാണി. മുന്നണി പ്രവേശം കേരള കോൺഗ്രസ് എം തള്ളുമ്പോഴും യുഡിഎഫ് ചർച്ചകൾ സജീവമാണ്. ഈ മാസം 22 ന് മുന്നണി വീപൂലീകരണം ചർച്ച ചെയ്യാൻ യുഡിഎഫ് വിളിച്ചിട്ടുണ്ട്. സിപിഐയേയും മുന്നണിയിലേക്ക് യുഡിഎഫ് കൺവീന‍ർ അടൂർ പ്രകാശ് ക്ഷണിച്ചിട്ടുണ്ട്.