ഉപ്പുതറ: ഇടുക്കിയിലെ ഉപ്പുതറയില്‍ കരം ഭൂമിയുടെ കരം സ്വീകരിക്കാത്തതിനെതിരെ നടത്തുന്ന കുടില്‍ കെട്ടി സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കര്‍ഷകരും ഭൂവുടമകളും. സമരത്തിന്റെ 21-ാം ദിവസമായ ഇന്ന് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തല മുണ്ഡനം ചെയ്താണ് ഉപവാസം അനുഷ്ടിച്ചത്.

ഉപ്പുതറ വില്ലേജിലെ ആറ് സര്‍വേ നമ്പരുകളില്‍പ്പെട്ട നൂറുകണക്കിന് കര്‍ഷകര്‍ക്കാണ് മൂന്ന് വര്‍ഷത്തിലധികമായി കരമടക്കാന്‍ കഴിയാത്തത്. ഇതോടെ ഭൂമി കൈമാറ്റം, പോക്കുവരവ് എന്നിവ നിലച്ചു. സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്നില്ല. തരംമാറ്റത്തിന് വിധേയമാക്കിയ ഭൂമി സര്‍ക്കാരിന്റെതാണെന്ന രാജമാണിക്യം റിപ്പോര്‍ട്ടിലെ ശുപാര്‍ശയാണ് കര്‍ഷകര്‍ക്ക് വിനയായത്. തോട്ടം മുറിച്ച് വില്‍ക്കാന്‍ പാടില്ലെന്ന നിയമമാണ് ശുപാര്‍ശക്ക് ആധാരം.

എന്നാല്‍ ഭൂപരിഷ്‌ക്കരണ നിയമ വരുന്നതിന് മുമ്പേ കൈവശം വച്ചിരിക്കുന്ന ഭൂമിയാണിതെന്നാണ് കര്‍ഷകര്‍ അവകാശപ്പെടുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിഹാരം ഉണ്ടാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാതെ വന്നതിനെ തുടര്‍ന്നാണ് സമരം തുടങ്ങിയത്. ബിജെപി ഒഴികെയുള്ള പാര്‍ട്ടികളെല്ലാം സമര രംഗത്തുണ്ട്. യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ എട്ടുപേര്‍ തലമുണ്ഡനം ചെയ്താണ് പങ്കെടുത്തത്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് എട്ടുവരെയാണ് ഉപവാസം. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യോക്കാസ് സമരം ഉദ്ഘാടനം ചെയ്തു. പ്രശ്‌നത്തിന് അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കില്‍ നിരാഹാരം സമരം ആരംഭിക്കാനാണ് സമര സമിതിയുടെ തീരുമാനം.