സിയോള്‍: ദക്ഷിണ കൊറിയയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി ഉത്തര കൊറിയ. പ്ലാന്‍ 5015 എന്ന് പേരിട്ടിരുന്ന 235 ജിബി വരുന്ന രഹസ്യ രേഖകളാണ് ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. ഉത്തര കൊറിയയുമായി യുദ്ധം തുടങ്ങിയാല്‍ പ്രയോഗിക്കേണ്ട യുദ്ധ തന്ത്രങ്ങളാണ് ചോര്‍ന്ന രേഖകളിലുള്ളത്. ദക്ഷിണ കൊറിയന്‍ ഭരണകക്ഷിയായ ഡെമാക്രോറ്റിക് പാര്‍ട്ടിയുടെ നേതാവ് റീ ചോ ഹീയെ ഉദ്ധരിച്ച് ചോസണ്‍ ഇല്‍ബോ ഡെയ്‌ലിയാണ് വാര്‍ത്ത പുറത്തുവിട്ടത്. 

സൈനിക കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്യപ്പെട്ട വിവരം ദക്ഷിണ കൊറിയ കഴിഞ്ഞ മെയില്‍ സ്ഥിരീകരിച്ചിരുന്നു. ദക്ഷിണ കൊറിയയുടെ സഖ്യകക്ഷിയായ യു.എസുമായുള്ള സൈനികബന്ധങ്ങളുടെ വിവരങ്ങളും ചോര്‍ന്നവയിലുണ്ട്.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ നിരന്തരം വെല്ലുവിളികള്‍ നടക്കുമ്പോളാണ് യുദ്ധതന്ത്രങ്ങള്‍ ഹാക് ചെയ്യപ്പെട്ട വിവരം പുറത്തുവരുന്നത്.