ആണവ പരീക്ഷണ ശാല നശിപ്പിക്കുമെന്ന് ഉത്തരകൊറിയ  മെയ് 23 നും 25 നും ഇടയിലാകും നടപടി

പ്യോങ്‌യാങ്: ആണവ പരീക്ഷണ ശാല നശിപ്പിക്കുമെന്ന് ഉത്തരകൊറിയ. മെയ് 23 നും 25 നും ഇടയിലാകും നടപടി. വിദേശ മാധ്യമ പ്രവര്‍ത്തകരെ കൂടി പങ്കെടുപ്പിച്ചാകും ചടങ്ങെന്ന് ഉത്തരകൊറിയ അറിയിച്ചു.

ഇരുകൊറിയകളുടെയും രാഷ്ട്രത്തലവൻമാർ തമ്മിൽ നടന്ന ചർച്ചയിൽ ഇത് സംബന്ധിച്ച് ധാരണയായതായി തെക്കൻ കൊറിയൻ പ്രസിഡന്‍റിന്‍റെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു അറിയിച്ചിരുന്നു. 2006 മുതൽ ആറ് തവണ അണുപരീക്ഷണം നടന്ന പങ്‍യേ റി പരീക്ഷണശാല മെയിൽ അടച്ചുപൂട്ടുമെന്ന് വടക്കൻ കൊറിയ ഉറപ്പ് നൽകിയതായാണ് തെക്കൻ കൊറിയ അറിയിച്ചത്. തെക്കൻ കൊറിയയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള വിദഗ്ധരുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിലാകും അടച്ചുപൂട്ടലെന്നാണ് അറിയിപ്പ്. ഇരുകൊറിയകളുടെയും രാഷ്ട്രത്തലവന്മാർ തമ്മിൽ നടന്ന ചരിത്ര പ്രധാനമായ കൂടിക്കാഴ്ചയിൽ ആണവനിരായുധീകരണത്തിന് ധാരണയായിരുന്നു. 

അതേസമയം കഴിഞ്ഞ വർഷം നടത്തിയ പരീക്ഷണത്തിൽ വടക്കൻ കൊറിയയുടെ ഈ ഭൂഗർഭ ആണവ പരീക്ഷണ കേന്ദ്രം തകർന്നതായി ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാവിയിൽ പരീക്ഷണം നടത്താൻ കഴിയാത്ത വിധം തകർന്നത് കൊണ്ട് മാത്രമാണ് വടക്കൻ കൊറിയയുടെ തീരുമാനമെന്നും വിലയിരുത്തലുണ്ട്. എന്നാൽ വടക്കൻ കൊറിയ അമേരിക്കയുമായി അടുക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് ചൈനയുടെ ആരോപണമെന്ന സംശയവും നിലനിൽക്കുന്നു. വിദേശത്ത് നിന്നുള്ള വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധന നടന്നാൽ ഇക്കാര്യങ്ങളിൽ വ്യക്തത വരും.