തിരുവനന്തപുരം: നിലവിലുള്ള നയപ്രകാരം 10 ശതമാനം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടാന്‍ 12 ദിവസം മാത്രം അവശേഷിക്കെ മദ്യനയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി.സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മദ്യവില്‍പന കുറക്കുന്നതിന്റെ ഭാഗമായാണ് ഓരോ വര്‍ഷവും 10 ശതമാനം ഔട്ട്‌ലെറ്റുകള്‍ പൂട്ടാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്.ഗാന്ധി ജയന്തിദിനത്തിലാണ് ഇത് നടപ്പാക്കുന്നത്.

പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കുന്നു എന്ന് എല്ലാവരും കാത്തിരിക്കുമ്പോഴാണ് അടച്ചുപൂട്ടല്‍ സര്‍ക്കാര്‍ നയമല്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് കരുതിയെങ്കിലും ചര്‍ച്ചയുണ്ടായില്ല. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗവും ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. എല്ലാ പാര്‍ട്ടികളും വിഷയം ചര്‍ച്ച ചെയ്ത ശേഷം പ്രത്യേകയോഗം ചേര്‍ന്ന് തീരുമാനമെടുക്കാമെന്നാണ് എല്‍ഡിഎഫ് നിലപാട്.

എന്നാല്‍ ഓണക്കാലത്ത് വന്‍തോതില്‍ മദ്യക്കച്ചവടമുണ്ടായതില്‍ പ്രതിപക്ഷം ദുരൂഹത ആരോപിക്കുന്നു. ബാര്‍ അടഞ്ഞുകിടന്നിട്ടും കുടി നിന്നില്ലെന്ന വാദമുയര്‍ത്തി മദ്യനയം അട്ടിമറിക്കാനാിതെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.