ചുറ്റുപാടുമുള്ള വലിയ ദുരന്തങ്ങള്‍ക്കിടയില്‍ വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ വേണ്ടന്ന് അബ്ദുള്‍ നാസറ്‍ തീരുമാനിക്കുകയായിരുന്നു.

മലപ്പുറം: മകളുടെ വിവാഹത്തോടനുബന്ധിച്ച് പ്രളയ ദുരിതാശ്വാസ പദ്ധതിയിലേക്ക് ഇരുപത്തിയഞ്ചു ലക്ഷം രൂപ സംഭവാന നല്‍കി പ്രവാസി മലയാളി. മലപ്പുറം വളാഞ്ചേരി വലിയകുന്ന് സ്വദേശി അബ്ദുള്‍ നാസറാണ് ആര്‍ഭാടം ഒഴിവാക്കി പണം ദുരിതാശ്വാസ പദ്ധതികളിലേക്ക് നല്‍‍കിയത്.

നാടാകെ ക്ഷണിച്ച് വൻ ആഘോഷമായി മകള്‍ നദയുടെ വിവാഹം നടത്താനാണ് അബ്ദുള്‍ നാസര്‍ തീരുമാനിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതിനിടെ പ്രളയം വന്നു. ചുറ്റുപാടുമുള്ള വലിയ ദുരന്തങ്ങള്‍ക്കിടയില്‍ വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ വേണ്ടന്ന് അബ്ദുള്‍ നാസറ്‍ തീരുമാനിക്കുകയായിരുന്നു. ഭാര്യയും മക്കളും പിന്തുണച്ചതോടെ ആഘോഷങ്ങള്‍ക്കായി മാറ്റി വച്ച പണം ദുരിതാശ്വാസ പദ്ധതികളിലേക്ക് നല്‍കാൻ തീരുമാനിച്ചു.

വിവാഹ വേദിയില്‍ വച്ച് പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയലേക്കും അഞ്ചു ലക്ഷം രൂപ ഇരുമ്പിളിയത്ത പ്രളയ ദുരിതബാധിതരുടെ പുനരധിവാസത്തിനും അബ്ദുള്‍ നാസര്‍ നല്‍കി.

അഞ്ച് ലക്ഷം രൂപ വീതം കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിയിലേക്കും ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കും നല്‍കി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി.ജലീല്‍ സ്വീകരിച്ചു.
എഞ്ചിനീയറിംഗ് ബിരുദധാരികളാണ് വധൂവരൻമാരായ നദയും അജ്നാസും .