ഈ മാസം 11ന് ഒരു ദിര്‍ഹത്തിന് 18.22 രൂപയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇന്ന് 18.49 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. 54 ദിര്‍ഹം 25 ഫില്‍സിന് 1000 രൂപാ വീതം നാട്ടിലേക്ക് അയച്ചവര്‍ നിരവധിയാണ്. 5425 ദിര്‍ഹമാണ് ഒരു ലക്ഷം രൂപയ്ക്ക് ആവശ്യം. ആഗോള വിപണിയില്‍ ഇന്നലെ രാവിലെ രൂപ അല്‍പം ശക്തി പ്രാപിച്ചെങ്കിലും വൈകുന്നേരം വിപണി അടയ്ക്കുന്നതിന് 10 മിനിറ്റ് മുമ്പ് പെട്ടെന്ന് താഴെ പോവുകയായിരുന്നു. ഇന്ന് ഒരു സൗദി റിയാലിന് 18.10 രൂപയും കുവൈത്തി ദിനാറിന് 239.91 രൂപയും ഒമാന്‍ റിയാലിന് 176.41 രൂപയുമാണ് ലഭിച്ചത്. ബഹറൈന്‍ ദിനാറിന് 180.16 രൂപയും ഖത്തര്‍ റിയാലിന് 18.65 രൂപയുമായിരുന്നു വിനിമയ മൂല്യം. 

അതേസമയം നോട്ട് അസാധുവാക്കിയ വിഷയത്തില്‍ പ്രവാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുകയാണ്. തങ്ങളുടെ പക്കലുള്ള 500, 1000 രൂപാ നോട്ടുകള്‍ എങ്ങനെ മാറിയെടുക്കുമെന്നതാണ് പ്രധാന പ്രശ്നം. ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തിയാല്‍ ഡോളറിന് ഇടിവുണ്ടാകുമെന്നും ഇത് രൂപയുടെ മൂല്യം ശക്തിപ്പെടുത്തുമെന്നുമായിരുന്നു ഫലം വരുന്നത് വരെയുള്ള പ്രവചനം. എന്നാല്‍ ഡോളര്‍ ഒഴികെയുള്ള എല്ലാ കറന്‍സികളുടെയും മൂല്യം ഇടിയുകയായിരുന്നു. കൈയ്യിലുള്ള പണം അന്നുതന്നെ നാട്ടിലേക്ക് അയച്ചവര്‍ ഇപ്പോള്‍ നിരാശരാണ്. ഒരു ദിര്‍ഹത്തിന് 30 പൈസയിലേറെയാണ് അവര്‍ക്ക് നഷ്ടമുണ്ടായത്. അമേരിക്കയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. ഇതേ പ്രവണത രണ്ട് ദിവസം കൂടി തുടരാനാണ് സാധ്യതയെന്നും അവര്‍ വിലയിരുത്തുന്നു.