വാറങ്കല്‍: കുട്ടികളില്ലാത്ത സ്ത്രീകള്‍ക്ക് നഗ്നപൂജ നടത്തി വന്നവര്‍ പിടിയില്‍. തദ്ദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് യുവാക്കളായ വ്യാജ സിദ്ധന്മാരെ അറസ്റ്റ് ചെയ്തത്. ഇവര്‍ പത്തോളം സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അതില്‍ അഞ്ച് പേര്‍ അടുത്തിടെ വിവാഹം കഴിഞ്ഞവരാണ്. മന്ത്രവാദത്തിലൂടെ കുട്ടികള്‍ ഇല്ലാത്തവരെ ഗര്‍ഭിണികളാക്കാം എന്നാണ് ഇവര്‍ സ്ത്രീകളെയും ബന്ധുക്കളെയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. 

ഇവര്‍ കൃത്യത്തിനായി വിജനമായ സ്ഥലമായിരുന്നു തിരഞ്ഞെടുത്തിരുന്നത്. പാലത്തിനോട് ചേര്‍ന്ന് ഒരു കനാലിന്‍റെ സമീപത്തായിരുന്നു നഗ്നപൂജയും ആഭിചാര കര്‍മ്മങ്ങളും ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ഇതു വഴി വന്ന ചില സമീപവാസികള്‍ ഈ ആഭിചാരക്രിയകള്‍ നേരിട്ടു കണ്ടതോടെയാണ് സംഭവം പുറത്തായത്. നാരങ്ങയും, ഉണങ്ങിയ മുളകും, തേങ്ങയും ഇവര്‍ കര്‍മ്മത്തിന് ഉപയോഗിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. 

തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മറ്റ് ജില്ലകളില്‍ നിന്നു പോലും സ്ത്രീകള്‍ ഈ പൂജയ്ക്കായി എത്തിയിരുന്നതായി അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. മന്ത്രവാദത്തിലൂടെ ഇവര്‍ നടത്തുന്ന പ്രാര്‍ത്ഥന കൊണ്ട് തങ്ങള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ സാധിക്കുമെന്നായിരുന്നു സ്ത്രീകളുടെ വിശ്വാസം. 

സംഭവത്തില്‍ ഇരയായ സ്ത്രീകളെ പോലീസ് കൗണ്‍സിലിംഗിന് വിധേയമാക്കി. ഇത്തരം കര്‍മ്മങ്ങളെ വിശ്വസിക്കരുതെന്നും. തട്ടിപ്പാണെന്നും പോലീസ് സ്ത്രീകളോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണെന്ന് പോലീസ് വ്യക്തമാക്കി.