ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തിവന്ന സമരത്തിന് ഔദ്യോഗിക സമാപനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊച്ചി: ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തിവന്ന സമരത്തിന് ഔദ്യോഗിക സമാപനം .

ഹൈകോടതി ജംഗ്ഷനിലെ സമരപന്തലിൽ സമരം അവസാനിച്ചതായി സേവ് സിസ്റ്റേഴ്സ് ആക്ഷൻ കൌൺസിൽ പ്രഖ്യാപിച്ചു. 
കന്യാസ്ത്രീകളുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിൽ ആയിരുന്നു പ്രഖ്യാപനം. ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റോടെ കഴിഞ്ഞ 14 ദിനം ആയി തുടർന്ന് വന്ന നിരാഹാര സമരം ഇന്നലെ രാത്രി അവസാനിപ്പിച്ചിരുന്നു. തുടർന്ന് കന്യാസ്ത്രീകളുടെ സാന്നിധ്യത്തിൽ ആകും സമരത്തിന് ഔദ്യോഗിക സമാപനം എന്ന് സേവ് സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ അറിയിക്കുകയായിരുന്നു. കന്യാസ്ത്രീയുടെ കുടുംബ അംഗങ്ങളും സമരപന്തലിൽ എത്തിയിട്ടുണ്ട്. അറസ്റ്റ് സന്തോഷം ഉണ്ടാക്കുന്നതെന്ന് കുടുംബ അംഗങ്ങൾ പ്രതികരിച്ചു. അതേസമയം, തുടർ നടപടികൾ ചർച്ച ചെയ്യാൻ നാളെ സമരസമിതി കൊച്ചിയിൽ യോഗം ചേരും. കേസ് അട്ടിമറിക്കാൻ ശ്രമം ഉണ്ടായാൽ അടുത്തഘട്ട സമരത്തിലേക്ക് നീങ്ങും എന്നാണ് സേവ് സിസ്റ്റേഴ്സ് ആക്ഷൻ കൗണ്സിലിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ പതിനാല് ദിവസമായി സമരത്തിന് പിന്തുണയുമായി വിവിധ ഇടങ്ങളിൽ നിന്നുള്ള സാംസ്‌കാരിക, സാഹിത്യ സാമൂഹ്യ പ്രവർത്തകർ, പൊതു ജനങ്ങൾ, സഭാ വിശ്വാസികൾ എന്നിവര്‍ സമരത്തില്‍ അണിചേര്‍ന്നു. അതേസമയം നീതി എന്നാൽ അറസ്റ്റ് മാത്രമല്ലെന്ന് സിസ്റ്റർ അനുപമ പ്രതികരിച്ചു.