ബിഷപ്പിനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരാന്‍ തന്നെയാണ് കന്യാസ്ത്രീകളുടെ തീരുമാനം. കൂടുതല്‍ പേർ സമരപന്തലിലേക്ക് പിന്തുണയുമായെത്തുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്

കൊച്ചി: ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരം ഒമ്പതാം ദിവസത്തിലേക്ക്. സിറോ മലബാർ സഭയിലെ വൈദികരടക്കം സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവ‍ർ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമരപന്തലിലെത്തിയിരുന്നു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരാന്‍ തന്നെയാണ് കന്യാസ്ത്രീകളുടെ തീരുമാനം. കൂടുതല്‍ പേർ സമരപന്തലിലേക്ക് പിന്തുണയുമായെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് സമീപം സമരം തുടങ്ങിയത്.

അതേസമയം, ബിഷപ്പ് സ്ഥാനമടക്കമുള്ള ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ തീരുമാനിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിലേക്ക് വരുന്നതിനാലാണ് താല്‍ക്കാലികമായി സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നാണ് അദ്ദേഹം വൈദികർക്ക് അയച്ച കത്തില്‍ പറയുന്നത്. രൂപതക്ക് പുറത്തുപോകുമ്പോഴുള്ള താൽക്കാലികമായ നടപടി മാത്രമാണിതെന്നും ഫ്രാങ്കോ മുളയ്ക്കല്‍ കത്തില്‍ വ്യക്തമാക്കുന്നു.