പിണറായി ദില്ലിയില്‍ പോയത് തന്നെ കേന്ദ്രസര്‍ക്കാരിനെതിരായ പോരാട്ടം സംഘടിപ്പിക്കാനും സിപിഎം സിസിയില്‍ പങ്കെടുക്കാനുമാണ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് തോന്നുമ്പോൾ കേറിചെല്ലാനുള്ള സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഓഫീസെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. മോദി സര്‍ക്കാര്‍ ശത്രുതാ മനോഭാവത്തോടെയാണ് കേരളത്തെ കാണുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്ത് കാര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ശത്രുതാ മനോഭാവം കാണിച്ചതെന്ന് മുഖ്യമന്ത്രി പറയണമെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. 

പിണറായി ദില്ലിയില്‍ പോയത് തന്നെ കേന്ദ്രസര്‍ക്കാരിനെതിരായ പോരാട്ടം സംഘടിപ്പിക്കാനും സിപിഎം സിസിയില്‍ പങ്കെടുക്കാനുമാണ്.ഇതിനൊക്കെ ഇടയിലാണ് അദ്ദേഹം പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചത്. ഏത് വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് കാണാന്‍ വരുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ചോദിച്ചു റേഷന്‍ വിഷയമാണെന്ന് അറിയിച്ചപ്പോള്‍ ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന ഭക്ഷ്യവകുപ്പ് മന്ത്രി രാംവില്വാസ് പാസ്വാനെ കാണാന്‍ മോദിയുടെ ഓഫീസ് ആവശ്യപ്പെട്ടു. ഇതില്‍ എന്താണ് അപമാനിക്കല്‍ സ്വന്തം സഹപ്രവര്‍ത്തകന്‍റെ കാര്യപ്രാപ്തിയില്‍ പ്രധാനമന്ത്രിക്കുള്ള ആത്മവിശ്വാസമാണ് അതില്‍ കാണുന്നത്. 

കഞ്ചിക്കോട് ഫാക്ടറി കോണ്‍ഗ്രസിന്‍റെ കാലത്താണ് പഞ്ചാബിലേക്ക് കടത്തി കൊണ്ടു പോയത്. എന്‍ഡ‍ിഎ സര്‍ക്കാരിന്‍റെ കാലത്ത് പദ്ധതി നിഷേധിച്ചിട്ടില്ല. മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ദില്ലിയിലെത്തി പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റെയില്‍വെമന്ത്രിയെ കണ്ടു. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും നിലവിലെ കോച്ച് ഫാക്ടറികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനാണ് റെയില്‍വേ ശ്രമിക്കുന്നതെന്നും അദ്ദേഹത്തെ റെയില്‍വേമന്ത്രി അറിയിച്ചിട്ടുണ്ട്. കാര്യങ്ങളൊക്കെ അച്യുതാനന്ദന് ബോധ്യപ്പെട്ടു. എന്നാല്‍ പിണറായിക്ക് ഇപ്പോഴും ഇതൊന്നും മനസ്സിലായിട്ടില്ല. 

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിച്ചു എന്ന് പിണറായി പറഞ്ഞ അതേ ദിവസം കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ തിരുവനന്തപുരത്ത് 600 കോടിയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ആവശ്യമുള്ള വിഷയങ്ങളില്‍ മാത്രം ഇടപെടുന്നതാണ് മോദിയുടെ രീതി. അല്ലാതെ ഇവിടുത്തെ മന്ത്രിമാര്‍ മുഖ്യമന്ത്രിയ്ക്ക് പിന്നാലെ നടക്കുന്നത് പോലെയല്ല ജനാധിപത്യപരമാണ് ഇപ്പോള്‍ ദില്ലിയിലെ കാര്യങ്ങള്‍. പണ്ട് കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇന്ദിരാഗാന്ധിയെ കാണാന്‍ മൂന്ന് ദിവസം ദില്ലിയില്‍ താമസിക്കേണ്ടി വന്നിട്ടുണ്ട്. ഇതൊന്നും പുതിയ സംഭവമല്ല -- രാജഗോപാല്‍ പറഞ്ഞു.