രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. കഴുത്തറുത്ത നിലയിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. രണ്ട് പേരുടെയും കൈകള്‍ ബന്ധിക്കുകയും വായ മൂടിക്കെട്ടുകയും ചെയ്തിരുന്നു

ദില്ലി: അറുപതുകാരിയായ വൃദ്ധയും ഭിന്നശേഷിക്കാരിയായ മകളും വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍. ദില്ലിയിലെ മിയാന്‍വാലിയിലുള്ള വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. 

ശശി തല്‍വാര്‍, മകളായ നിധി (40) എന്നിവരാണ് മരിച്ചത്. കഴുത്തറുത്ത നിലയിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. രണ്ട് പേരുടെയും കൈകള്‍ ബന്ധിക്കുകയും വായ മൂടിക്കെട്ടുകയും ചെയ്തിരുന്നു. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി. 

എന്നാല്‍ കവര്‍ച്ചയ്ക്കുള്ള ശ്രമമോ മറ്റ് മല്‍പിടുത്തമോ വീട്ടിനകത്ത് നടന്നതായി സൂചനയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടമായിട്ടില്ലെന്നും മറ്റ് വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. 

വീട്ടിനകത്തോ പുറത്തോ സിസി ടിവി ഉണ്ടായിരുന്നില്ല. അതിനാല്‍ അമ്മയും മകളും തനിച്ചുള്ളപ്പോള്‍ ആരൊക്കെയാണ് വീട്ടിലെത്തിയതെന്ന് അറിയാന്‍ മറ്റു വഴികളില്ല. ശശി തല്‍വാറിന്റെ ഭര്‍ത്താവ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. മറ്റ് രണ്ട് ആണ്‍മക്കളില്‍ ഒരാള്‍ കാനഡയിലും മറ്റൊരാള്‍ മുംബൈയിലുമാണ് താമസം.