മസ്കറ്റ്: ഒമാനില്‍ വിദേശ അഭിഭാഷകര്‍ക്ക് കോടതികളില്‍ ഹാജരാകുന്നതിനുള്ള അനുമതി 2020 ഡിസംബര്‍ 31 വരെ നീട്ടിക്കൊണ്ട് നിയമ ഭേദഗതി വരുത്തി. അപ്പീല്‍ കോടതികളിലും സുപ്രീം കോടതികളിലും ഹാജരാകുന്നതിനുള്ള കാലാവധിയാണ് നിര്‍ണയിച്ചിരിക്കുന്നതെന്ന് നിയമ മന്ത്രി അറിയിച്ചു. മതിയായ സ്വദേശി അഭിഭാഷകരെ ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ഒമാനിലെ നിയമ മന്ത്രാലയം ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

പ്രൈമറി കോടതികളില്‍ഹാജരാകുന്നതിന് അഭിഭാഷകര്‍ക്ക് വിലക്ക് നിലവിലുണ്ട്. അഭിഭാഷകവൃത്തി പൂര്‍ണമായും സ്വദേശിവത്കരിക്കുന്നതിന്റെ ഭാഗമായി, വിദേശ അഭിഭാഷകരെ വിലക്കുന്നതിനുള്ള 2009 ലെ മന്ത്രിതല തീരുമാനത്തിന്റെ ഭേദഗതിയാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്.വിദേശ അഭിഭാഷകരെ 2020 വരെ അനുവദിക്കുന്ന ഭേദഗതി ഉത്തരവ് അടുത്ത വര്‍ഷം ജനുവരി ഒന്നുമുതലാകും പ്രാബല്ല്യത്തില്‍വരുക.

അപ്പീല്‍കോടതികളിലും സുപ്രീം കോടതികളിലും പ്രാക്ടീസ് ചെയ്യുന്നതിനായി രജിസ്റ്റര്‍ചെയ്ത സ്വദേശി അഭിഭാഷകരുടെ എണ്ണം 284 ഉം വിദേശ അഭിഭാഷകരുടെ എണ്ണം 441മാണ്. സുപ്രീം കോടതിയില്‍ ഹാജിരാകുന്നവരില്‍ 258 പേര്‍ വിദേശ അഭിഭാഷകരും 87 പേര്‍ സ്വദേശികളുമാണ്. അറബ് ഭാഷ കൈകാര്യം ചെയ്യുവാന്‍ അറിയുന്ന വിദേശ അഭിഭാഷകര്‍ക്ക് ഈ നിയമ ഭേദഗതി പ്രയോജനപെടും.​