മസ്ക്കറ്റ്: മുപ്പത് ദിവസത്തിനുള്ളിൽ പുതിയ വ്യവസായങ്ങൾ ഒമാനിൽ ആരംഭിക്കുവാൻ സാധിക്കുന്ന തരത്തില്‍ നടപടികള്‍ ലഘൂകരിച്ചിട്ടുണ്ടെന്ന്
ഒമാൻ സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ്. പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ ഒമാന്‍ കൂടുതല്‍ നിക്ഷേപ സൗഹൃദ രാജ്യമായി
മാറുമെന്ന് വിലയിരുത്തൽ . വ്യവസായങ്ങൾ ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സാഹചര്യമുള്ള രാജ്യങ്ങളിൽ ഒമാന് മുപ്പത്തി രണ്ടാമത് സ്‌ഥാനമാണുള്ളത്.

ഒമാനിലെ തന്‍ഫീദ് പഠന റിപ്പോര്‍ട്ടിലെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലുള്ള പദ്ധതികൾ പ്രകാരമാണ്, പുതിയ വ്യസായങ്ങൾ ആരംഭിക്കുവാൻ മുപ്പതു ദിവസത്തിനുള്ളിൽ ലൈസൻസിങ് ഇടപാടുകൾ പൂർത്തീകരിക്കുവാനുള്ള സംവിധാനം നടപ്പിലാക്കുന്നത്. രാജ്യത്തെ അതിവേഗം മുന്നോട്ട് നയിക്കുവാൻ സാധിക്കുന്ന ഈ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ലാനിംഗ് സെക്രട്ടറി തലാല്‍ അല്‍ റഹ്ബി വ്യക്തമാക്കി. 

നിലവിലെ സാഹചര്യത്തില്‍ ഹോട്ടല്‍ പോലുള്ള വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് 200ല്‍ പരം ദിവസങ്ങളാണ് ലൈസൻസിങ് നടപടികൾ
പൂർത്തീകരിക്കുവാൻ വേണ്ടിവരുന്നത്. ഈ കാല താമസം നേരിടുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി സ്ഥാപന ഉടമകളില്‍ നിന്നും പരാതികൾ ഉയർന്നിരുന്നു. ഈ പരാതികൾ കൂടി പരിഗണിച്ചാണ്, തന്‍ഫീദ് പഠനങ്ങളുടെ ഭാഗമായി പരിഹാര മാര്‍ഗം കൊണ്ടുവന്നത്. 

പഠന റിപ്പോര്‍ട്ടിന്‍മേല്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ലാനിംഗ് നടപടി സ്വീകരിച്ച് വരികയായിരുന്നു. ഇതു മൂലം ചെറുകിട സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് രാജ്യത്തിന് അകത്തും പുറത്തുമുള്ള നിക്ഷേപകര്‍ തയാറാകും. വാണിജ്യ, വ്യവസായ മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയം എന്നിവയുടെ അനുമതികള്‍ ഓണ്‍ലൈന്‍ വഴി അതിവേഗം ലഭിക്കുന്നതിനുള്ള നടപടികളു ഉണ്ടാകുമെന്നും തലാല്‍ അല്‍ റഹ്ബി വ്യക്തമാക്കി.

ലോക ബാങ്കിന്‍റെ 2016ലെ റിപ്പോര്‍ട്ട് പ്രകാരം വ്യവസായം ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ രാഷ്ട്രങ്ങളില്‍ ഒമാന്‍ മുപ്പത്തി
രണ്ടാമത് സ്‌ഥാനമാണുള്ളത്.