തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ച നേതാക്കള്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ര്‍ ഒരാള്‍ കൂടി അറസ്റ്റില്‍.ഒന്നും രണ്ടും പ്രതികളുടെ അച്ഛന്‍ ഹര്‍ഷനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.കുറ്റകൃത്യം അറിഞ്ഞിട്ടും തടഞ്ഞില്ല എന്നതാണ് ഇയാള്‍ക്കെതിരെയുളള കേസ്. കൊടുങ്ങല്ലൂര്‍ കള്ളനോട്ട് കേസില്‍ ഒന്നും രണ്ടും പ്രതികളായ രാഗേഷും രാജീവും കള്ളനോട്ട് അടിച്ചിരുന്നത് അച്ഛന്‍ ഹര്‍ഷന്‍ ഏരാച്ചേരിയുടെ ഉടമസ്ഥതയിലുളള വീട്ടിലാണ്.

മക്കള്‍ രണ്ടുപേരും ചേര്‍ന്ന് കള്ളനോട്ടടി യന്ത്രം വാങ്ങിയതും നോട്ടടി തുടങ്ങിയതും ഹര്‍ഷന് അറിയാമായിരുന്നു.എന്നാല്‍ ഇത് തടയാനോ പൊലീസില്‍ അറിയിക്കാനോ ഇയാള്‍ തയ്യാറായില്ലെന്ന് ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തി.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 5 ആയി.

കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷമുളള 2ാമത്തെ അറസ്റ്റാണിത്.കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകനായ ശ്രീ നാരായണപുരം അഞ്ചാംപരുത്തി നവീനെ കോടതി റിമാന്‍ഡ് ചെയ്തു.രാജീവിനെ ഒളിവില്‍ പാര്‍പ്പിച്ച തൃശ്ശൂര്‍ എല്‍ തുരുത്ത് സ്വദേശി അലക്‌സും ക്രൈം ബ്രാഞ്ചിന്‍റെ കസ്റ്റഡിയിലുണ്ട്.