കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. ഇത് ആരെണെന്ന് വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെങ്കിലും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. കഴിഞ്ഞ ദിവസങ്ങളില്‍ അപ്പുണ്ണിയെ കാണാനില്ലായിരുന്നു. ചോദ്യം ചെയ്യലിന് നോട്ടീ സ് നല്‍കിയിട്ടും ഹാജരായിരുന്നുമില്ല. അതേസമയം അപ്പുണ്ണിക്കായി തെരച്ചില്‍ നടത്തുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാള്‍ സംസ്ഥാനം വിട്ടതായും സംശയമുണ്ട്. അപ്പുണ്ണി ഉപയോഗിച്ചിരുന്ന അഞ്ച് മൊബൈല്‍ നമ്പറുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നേരിട്ട് പള്‍സര്‍ സുനിയുമായാണ് ഇടപാടുകള്‍ നടത്തിയിരുന്നതെങ്കിലും ഒരിക്കലും തന്നെ നേരിട്ട് വിളിക്കരുതെന്ന് സുനിയോട് നിര്‍ദ്ദേശിച്ചിരുന്നു. പകരം ദിലീപ് അടുത്തുണ്ടായിരുന്ന സമയങ്ങളില്‍ അപ്പുണ്ണിയുമായാണ് സുനില്‍ കുമാര്‍ സംസാരിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുനില്‍ കുമാറിന് പണം നല്‍കി ഒത്തുതീര്‍പ്പിലെത്താനും അപ്പുണ്ണി ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു.