ഓൺലൈൻ ടാക്സി കമ്പനികളുടെ ചൂഷണത്തിനെതിരെ സമരം ശക്തമാക്കി തൊഴിലാളികൾ
കമ്പനി ഈടാക്കുന്ന കമ്മീഷൻ തുക കുത്തനെ കൂട്ടുന്നുവെന്നും എത്ര ട്രിപ്പെടുത്താലും ഇന്ധനം നിറയ്ക്കാനുള്ള പണം പോലും കൈയ്യിൽ കിട്ടുന്നില്ലെന്നും ഡ്രൈവർമാർ പറയുന്നു.
കൊച്ചി: കമ്പനികളുടെ ചൂഷണത്തിനെതിരെ സമരം ശക്തമാക്കി ഓൺലെൻ ടാക്സി തൊഴിലാളികൾ. ഇതിന്റെ ഭാഗമായി എറണാകുളം കളക്ട്രേറ്റിന് മുന്നിൽ തൊഴിലാളികൾ ശയനപ്രദക്ഷിണം നടത്തുമെന്ന് സമര സമിതി കൺവീനർ ജാക്സൺ വർഗ്ഗീസ് അറിയിച്ചു. കമ്പനികൾ അമിത കമ്മീഷൻ ഈടാക്കുന്നതിരെയാണ് തൊഴിലാളികൾ സമര പ്രവർത്തനങ്ങളുമായി രംഗത്തെത്തിരിക്കുന്നത്.
മാസം അമ്പതിനായിരം രൂപ വരെ ശമ്പളം,അധിക ട്രിപ്പിന് പോകുന്നവർക്ക് കൂടുതൽ തുക, തുടങ്ങിയ പല മോഹന വാഗ്ദാനങ്ങൾ കേട്ടിട്ടാണ് പലരും ഒാൺലൈൻ ടാക്സി തൊഴിലിനിറങ്ങിയത്. പക്ഷേ കമ്പനികൾ തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നാണ് ഇവരുടെ ആരോപണം. അതേ സമയം കമ്പനി ഈടാക്കുന്ന കമ്മീഷൻ തുക കുത്തനെ കൂട്ടുന്നുവെന്നും എത്ര ട്രിപ്പെടുത്താലും ഇന്ധനം നിറയ്ക്കാനുള്ള പണം പോലും കൈയ്യിൽ കിട്ടുന്നില്ലെന്നും ഡ്രൈവർമാർ പറയുന്നു.
തൊഴിൽ വകുപ്പിന്റെ കീഴിലുള്ള പ്രശ്നമാണിതെന്നും തൊഴിലാളികൾ തങ്ങളെ സമീപിച്ചാൽ ഇടപെടുമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. തങ്ങൾ പരാതി പറഞ്ഞിട്ടും മന്ത്രിയുൾപ്പടെയുള്ള ആരും പ്രശ്നത്തിൽ ഇടപെടാൻ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ഉയർന്നു വന്ന സാഹചര്യത്തിലാണ് മന്ത്രി രംഗത്തെത്തിരിക്കുന്നത്.