ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കഴിഞ്ഞ സർക്കാരിന്റെ കാലത്തുള്ളതടക്കം റിപ്പോർട്ടുകൾ അന്വേഷണവിധേയമാക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം വെടിയണം. മുഖ്യമന്ത്രി നിശബ്ദത പാലിക്കുന്നത് മന്ത്രിയെ സംരക്ഷിക്കാനാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ല. മുഖ്യമന്ത്രി മൗനം തുടർന്നാല്‍ ശക്തമായ പ്രക്ഷേഭം തുടങ്ങുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലപ്പുഴയിൽ നടത്തുന്ന നിരാഹാസ സമരപ്പന്തലിൽ എത്തിയതായിരുന്നു അദ്ദേഹം.
അതേസമയം ഏഷ്യാനെറ്റ് ന്യൂസ് നിരന്തരം പുറത്ത് വിട്ട റിപ്പോർട്ടുകൾ ശരിവച്ച് ആല്പുഴ കലക്ടറുടെ ഇടക്കാല റിപ്പോർട്ട് വന്നതോടെ തോമസ് ചാണ്ടിക്കുള്ള കുരുക്ക് മുറുകുകയാണ് . കയ്യേറ്റം കണ്ടെത്തിയിട്ടും നടപടി എടുക്കാത്ത സര്‍ക്കാരിനെ വി എസ് അച്യുതാനന്ദന്‍ രൂക്ഷമായി പരിഹസിച്ചു. രാജി വയ്ക്കാതെ മറ്റ് പോംവഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎംഹസ്സനും പറഞ്ഞു.
എന്നാൽ പിണറായി പറഞ്ഞാല്‍ മാത്രം രാജിയെന്നാണ് തോമസ് ചാണ്ടിയുടെ നിലപാട് . അതിനിടെ കലക്ടറുടെ ഇടക്കാല റിപ്പോർട്ടോടെ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായി സമ്മര്‍ദമേറുമ്പോഴും പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായിട്ടില്ല.
