ദില്ലി: കെപിസിസി അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന നിലപാടിലുറച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയെ കെപിസിസിയുടെ പുതിയ അധ്യക്ഷനാക്കണമെന്നായിരുന്നു എ, ഐ ഗ്രൂപ്പുകളുടെ അഭിപ്രായം. ഹൈക്കമാന്‍‍ഡ് നേതാക്കള്‍ക്കും ഉമ്മന്‍ചാണ്ടി വരുന്നതിനോട് വിയോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ അഞ്ച് വര്‍ഷത്തേക്ക് സ്ഥാനങ്ങള്‍ ഏറ്റെടുക്കില്ലെന്ന നിലപാട് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു.

എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനേയും കണ്ട് ഉമ്മന്‍ ചാണ്ടി നിലപാട് അറിയിച്ചു. പുതിയ അധ്യക്ഷനെ ഹൈക്കമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതോടെ സംഘടനാ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസിക്ക് സ്ഥിരം അധ്യക്ഷനുണ്ടാകുമെന്നുറപ്പായി.

ബൂത്ത് തലത്തില്‍ തെരഞ്ഞെടുപ്പും മണ്ഡലം മുതല്‍ കെപിസിസി തലം വരെ ഭാരവാഹികളെ കണ്ടെത്തുന്നതിനോടും ഉമ്മന്‍ ചാണ്ടി യോജിപ്പ് അറിയിച്ചു. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചതോടെ പുതിയ പേരുകള്‍ ഹൈക്കമാന്‍ഡ‍് പരിഗണിക്കും. ഇതിനിടെ കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍ എ കെ ആന്റണിയെ വീട്ടിലെത്തി കണ്ടു. സുധീരന്‍ ഹൈക്കമാന്‍ഡ് നിലാപിടിനൊപ്പം നില്‍ക്കുമെന്നാണ് സൂചന. മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വൈകീട്ട് രാഹുല്‍ ഗാന്ധിയെ കാണും. സംഘടന തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ വിശദാംശങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കും.