ഉത്തർപ്രദേശ് നിയമസഭയിൽ നാടകീയ രംഗങ്ങൾ
ലക്നോ: ഉത്തർപ്രദേശ് നിയമസഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. ബിജെപി സർക്കാരിന്‍റെ പ്രഥമ ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിനം നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണർ രാം നായിക്കിനെതിരേ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയാണ് നാടകീയ രംഗങ്ങൾക്ക് ഇടയാക്കിയത്.
പ്രതിപക്ഷ അംഗങ്ങൾ ഗവർണർക്കെതിരേ പേപ്പർ ചുരുട്ടി എറിഞ്ഞു. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്ന ശേഷം ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.
രാവിലെ ഗവർണർ വിധാൻ സഭയിൽ എത്തിയപ്പോൾ മുതൽ എസ്പി, ബിഎസ്പി അംഗങ്ങൾ ബഹളംവച്ചു. പ്ലക്കാർഡും ബാനറുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത്. ഗവർണർ പ്രസംഗം തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ഇരിപ്പിടത്തിൽ നിന്നും നടുത്തളത്തിലിറങ്ങി.
ബിജെപി സർക്കാരിനെതിരേ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷ കക്ഷികൾ സംയുക്തമായി യോഗം ചേരുമെന്ന് പ്രതിപക്ഷ നേതാവും എസ്പി അംഗവുമായ റാം ഗോവിന്ദ് ചൗധരി പറഞ്ഞു. വർഗീയ കക്ഷിക്കെതിരേ സംയുക്തമായി നീങ്ങേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.