ബാലറ്റ് പേപ്പറിനായി പ്രതിപക്ഷം; മുന്നില്‍ നയിച്ച് മമത
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് പ്രതിപക്ഷം. കോണ്‍ഗ്രസ് അടക്കമുള്ള 17 പാര്‍ട്ടികള്‍ തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കും. നീക്കത്തിന് ചുക്കാൻ പിടിച്ച് മമത ബാനർജി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആവശ്യം ചർച്ച ചെയ്യും
ദില്ലി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള 17 പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്.
സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയുമായും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് ബാലറ്റ് പേപ്പറിനായി ഒറ്റക്കെട്ടായി നീങ്ങണമെന്ന നിര്‍ദേശം മമത ബാനര്‍ജി മുന്നോട്ട് വച്ചത്. നിര്‍ദേശം ശനിയാഴ്ച ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച ഗുലാം നബി ആസാദിന്‍റെ വസതിയിൽ കക്ഷി നേതാക്കളുടെ യോഗം ചേരാനാണ് ധാരണ.
എസ്.പി, ബി.എസ്.പി, ഇടതു പാര്‍ട്ടികള്‍, ആര്‍.ജെ.ഡി, എന്‍.സി.പി, എ.എ.പി, ഡി.എം.കെ, ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ ബാലറ്റ് പേപ്പര്‍ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നാണ് വിവരം. ബി.ജെ.പിയുമായി ഇടഞ്ഞു നില്‍ക്കുന്ന ശിവസേനയും നീക്കത്തിനൊപ്പമുണ്ട്. നിയമസഭകളിലെ തിരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് പിന്നാലെ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുണ്ടെന്ന വിമര്‍ശനം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു.